തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിയുടെ മൂന്നാംഘട്ട പണം അനുവദിക്കാൻ ഗുണഭോക്താവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർ വിജിലൻസിന്റെ പിടിയിലായി. കാരോട് പഞ്ചായത്തിലെ എ സർക്കിൾ വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസറായ കൊല്ലം അയത്തിൽ സ്വദേശി ടി.എസ്. സന്ദീപ് (49)നെയാണ് അറസ്റ്റ് ചെയ്തത്.
ഗുണഭോക്താവിന് മൂന്നാം ഗഡുവായ രണ്ട് ലക്ഷം രൂപ അനുവദിക്കാൻ 2500 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. ഇതിനുമുൻപ് ആദ്യ ഗഡു നൽകുമ്പോൾ 500 രൂപയും രണ്ടാം ഗഡുവിൽ 1000 രൂപയും ഇയാൾ വാങ്ങിയിരുന്നുവെന്നും പരാതിയുണ്ട്. മൂന്നാം തവണയും പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഗുണഭോക്താവ് വിജിലൻസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് രണ്ടാഴ്ചയോളം നിരീക്ഷിച്ച വിജിലൻസ് സംഘം തിങ്കളാഴ്ച വൈകീട്ട് പരാതിക്കാരന് പ്രത്യേകം അടയാളപ്പെടുത്തിയ പണം നൽകി. ഓഫീസിൽ വെച്ച് പണം കൈപ്പറ്റിയ ഉടൻ മഫ്തിയിലെത്തിയ വിജിലൻസ് സംഘം സന്ദീപിനെ പിടികൂടി.
2016-17 കാലത്ത് കൊല്ലം ജില്ലയിൽ ജോലി ചെയ്യുന്നതിനിടെ കൈക്കൂലി വാങ്ങിയ കേസിലും സന്ദീപ് വിജിലൻസിന്റെ പിടിയിലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ആ കേസിൽ സ്‌പെൻഷനിലായിരുന്ന ഇയാൾ പിന്നീട് വീണ്ടും ജോലിയിൽ പ്രവേശിച്ചിരുന്നു. ആ കേസ് ഇപ്പോഴും കോടതിയിൽ തുടരുകയാണ്.
രണ്ടുവർഷമായി കാരോട് പഞ്ചായത്തിൽ ജോലി ചെയ്യുന്ന സന്ദീപ് ലൈഫ് പദ്ധതിയിലെ നിരവധി ഗുണഭോക്താക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. പണം നൽകിയിട്ടും ഓരോ ഘട്ടത്തിലും അനുവദിക്കേണ്ട തുക വൈകിപ്പിച്ച് ഗുണഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതായും പരാതിയുണ്ട്. വിജിലൻസ് ഡിവൈ.എസ്.പി. ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.






