തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കും ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകി.
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് വിദേശ വിപണിയിൽ നിന്നുള്ള ധനസമാഹരണത്തിനായി നടത്തിയ മസാല ബോണ്ട് ഇടപാട് വിദേശ നാണ്യവിനിമയ നിയമങ്ങൾ ലംഘിച്ചതായി ഇഡി കണ്ടെത്തിയിരുന്നു.
ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് മൂന്ന് മാസം മുമ്പ് സമർപ്പിച്ച അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നോട്ടീസുകൾ. നോട്ടീസിന് മുഖ്യമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും വ്യക്തിപരമായോ പ്രതിനിധി വഴിയോ അഭിഭാഷകൻ വഴിയോ മറുപടി നൽകാൻ നിയമപരമായ അവസരം ലഭിക്കും. കേസിൽ അടുത്ത ഘട്ട നടപടികൾ ഉടൻ ഉണ്ടാകുമെന്നതാണ് ലഭ്യമായ സൂചന.




