മലപ്പുറം: പാണക്കാട് മണ്ണിടിച്ചിൽ നടന്ന പ്രദേശത്ത് അനധികൃതമായി പാറ പൊട്ടിച്ചിട്ടില്ലെന്ന വാദം തള്ളി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറം നഗരസഭാ ചെയർപേഴ്സന്റെ നിലപാടിനെ പൂർണമായും തള്ളിക്കൊണ്ടാണ് മന്ത്രി പ്രതികരിച്ചത്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് നടന്നത് നൂറ് ശതമാനവും അനധികൃത പാറപ്പൊട്ടിക്കലാണെന്നും ഇനി അവിടെ യാതൊരു നിർമാണ പ്രവർത്തനവും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ണെടുപ്പിന് നഗരസഭ നൽകിയ അനുമതിയുടെ മറവിൽ, ബന്ധപ്പെട്ട അധികാരികളുടെ അറിവില്ലാതെ സ്ഥലം ഉടമ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് പാറ പൊട്ടിച്ചതെന്നും മന്ത്രി ആരോപിച്ചു. സംഭവത്തിൽ ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും പരാതി ലഭിച്ചിട്ടും ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. ഉദ്യോഗസ്ഥരെ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ മന്ത്രി പരസ്യമായി ശകാരിക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് പാറ പൊട്ടിക്കുന്ന കാര്യം നാട്ടുകാരുടെ പരാതിയിലൂടെ മാത്രമല്ല അറിഞ്ഞതെന്നും, ഒരു ഘട്ടത്തിൽ സ്‌ഫോടന ശബ്ദം നേരിട്ട് കേട്ടതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ സ്ഥലത്തേക്ക് അയച്ച് അന്വേഷിപ്പിച്ചിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അന്നുതന്നെ പാറപ്പൊട്ടിക്കൽ നിർത്താൻ മുന്നറിയിപ്പ് നൽകിയെങ്കിലും അത് തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തിൽ നടന്ന അനധികൃത സ്‌ഫോടനത്തിന്റെ പ്രത്യാഘാതമാണ് പിന്നീട് സമീപത്ത് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് തന്റെ വിലയിരുത്തലെന്നും, സംഭവത്തെക്കുറിച്ച് അയൽവാസികൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.




