ആലപ്പുഴ: ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റേഷൻ കടകൾ വഴി കൂടുതൽ ഭക്ഷ്യധാന്യം വിതരണം ചെയ്യും. വെള്ള, നീല കാർഡുടമകൾക്ക് അധിക അരി നൽകാൻ സർക്കാർ തീരുമാനം.
വെള്ളക്കാർഡ് ഉടമകൾക്ക് നിലവിലെ നാല് കിലോ അരി വിഹിതം ഏഴ് കിലോയാക്കി ഉയർത്തി. ഇതിന് പുറമെ 26 രൂപ നിരക്കിൽ 10 കിലോ അരി പ്രത്യേക വിഹിതമായും ലഭിക്കും. ഇതോടെ വെള്ളക്കാർഡ് ഉടമകൾക്ക് ആകെ 17 കിലോ അരിയും രണ്ട് കിലോ ഗോതമ്പും ലഭിക്കും.
നീലക്കാർഡിലെ ഓരോ അംഗത്തിനും നാല് രൂപ നിരക്കിൽ രണ്ട് കിലോ അരി സാധാരണ വിഹിതമായി ലഭിക്കും. കൂടാതെ 13 കിലോ അരി പ്രത്യേക വിഹിതമായി നൽകും. ഇതിൽ മൂന്ന് കിലോയ്ക്ക് 10.90 രൂപയും 10 കിലോയ്ക്ക് 26 രൂപയുമാണ് നിരക്ക്. രണ്ട് കിലോ ഗോതമ്പും ലഭിക്കും. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുള്ള എൻ.പി.ഐ കാർഡ് ഉടമകൾക്കും 26 രൂപ നിരക്കിൽ 10 കിലോ അരി നൽകും.
ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം തിങ്കളാഴ്ച ആരംഭിക്കും. 26 രൂപ നിരക്കിലുള്ള പ്രത്യേക അരി വിതരണം 10-ാം തീയതി മുതൽ തുടങ്ങും. മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് ആവശ്യത്തിന് ഭക്ഷ്യധാന്യം ലഭ്യമായതിനാൽ പ്രത്യേക വിഹിതം അനുവദിച്ചിട്ടില്ല.




