കൊച്ചി: വ്യാജരേഖ ചമച്ച് അവയവ കൈമാറ്റം നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അവയവ കൈമാറ്റത്തിനായി ആളുകളെ എത്തിച്ചുനൽകിയ ഇടനിലക്കാരനായ ഡെബിൻ ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി നജീബിന്റെ ഡയറിയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. നജീബും മറ്റ് പ്രതികളും നിലവിൽ എറണാകുളം റൂറൽ പൊലീസിന്റെ കസ്റ്റഡിയിലാണ്.
ജനപ്രതിനിധികളുടെ പേരുകൾ ഉപയോഗിച്ചടക്കമുള്ള വ്യാജരേഖകൾ ചമച്ച് നടന്നതായി കണ്ടെത്തിയ അവയവ കൈമാറ്റ കേസിൽ എറണാകുളം റൂറൽ പൊലീസും കൊച്ചി സിറ്റി പൊലീസും ചേർന്ന് രണ്ട് സംഘങ്ങളായി അന്വേഷണം പുരോഗമിക്കുകയാണ്. നജീബ് കല്ലട്രാസിനെ ചോദ്യം ചെയ്തതും ഡയറി പരിശോധിച്ചതുമാണ് അന്വേഷണത്തെ ഡെബിൻ ജോസഫിലേക്കെത്തിച്ചത്.
ആലപ്പുഴയിൽ താമസിക്കുന്ന തൊടുപുഴ സ്വദേശിയായ ഡെബിൻ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും പണത്തിന് ആവശ്യമുള്ളവരെയും പ്രലോഭിപ്പിച്ച് അവയവ കൈമാറ്റ സംഘത്തിലേക്ക് എത്തിച്ചിരുന്ന ഇടനിലക്കാരനാണെന്ന് പൊലീസ് വ്യക്തമാക്കി. ഡെബിൻ വഴിയാണ് നിരവധി പേർ നജീബുമായി ബന്ധപ്പെട്ടതെന്നും അന്വേഷണസംഘം കണ്ടെത്തി.
മുൻപ് അറസ്റ്റിലായ സണ്ണി വർഗീസുമായും ഡെബിന് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ അമ്പലമേട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. നിലവിൽ നജീബടക്കം നാല് പ്രതികളാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ളത്.
അവയവ കൈമാറ്റത്തിന്റെ മറവിൽ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടന്നിട്ടുണ്ടോയെന്ന ദിശയിലും അന്വേഷണം പുരോഗമിക്കുകയാണ്. റൂറൽ പൊലീസിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷം കൊച്ചി സിറ്റി പൊലീസിന്റെ അന്വേഷണസംഘവും പ്രതികളെ ചോദ്യം ചെയ്യും.






