ഹൈദരാബാദ്: കരുത്തരായ മുംബൈ, ചെന്നൈ, ബാംഗ്ളൂർ ടീമുകളെ തൂക്കിയടിച്ച 15കാരൻ വൈഭവിന്റെ ബാറ്റിംഗ് കാണാൻ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ കാത്തിരുന്നവർക്ക് ഉണ്ടായത് നിരാശയാണ്. ബാറ്റിംഗ് കാണാൻ കാത്തിരുന്നവർ അരങ്ങേറ്റക്കാരായ രണ്ട് പേസർമാരുടെ കൊടുങ്കാറ്റിൽ തകർന്നടിഞ്ഞു പോയി. അങ്ങനെ അഞ്ചാം ജയമെന്ന രാജസ്ഥാന്റെ സ്വപ്‍നം കൊടുകാറ്റിൽ കടപുഴകി വീണു. ഹൈദരാബാദ് ഉയർത്തിയ 217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 19 ഓവറിൽ 159 റൺസിന് ഓൾഔട്ടായി. പ്രഫുൽ ഹിംഗെ, സാക്കിബ് ഹുസൈൻ എന്നിവരായിരുന്നു ഹൈദരാബാദിന്റെ തുറുപ്പ് ചീട്ട്.
രാജസ്ഥാന് വേണ്ടി വൈഭവിന്റെയും ഹൈദരാബാദിന് വേണ്ടി അഭിഷേകിന്റെയും ഉഗ്രൻ ബാറ്റിങ്ങിന് വേണ്ടിയാണ് ഇരു ടീമിന്റെ ആരാധകരും കാത്തിരുന്നത്. അഭിഷേക് ഗോൾഡൻ ഡക്കായപ്പോൾ കാണികളുടെ കണ്ണ് മുഴുവനും പിന്നീട് വൈഭവിലേക്കായി. എന്നാൽ, ഇന്നിഗ്‌സിന്റെ രണ്ടാം പന്തിൽ വൈഭവും ഗോൾഡൻ ഡക്ക്. മൂന്നാമനായി ഇറങ്ങിയ ധ്രുവ് ജുറേലിന്റെ കുറ്റിയും തെറിച്ചു. അടുത്ത ഊഴം ലുയാൻ-ഡ്രെ പ്രിട്ടോറിയസായിരുന്നു. ഓവറിലെ അവസാന പന്തിൽ പ്രിട്ടോറിയസിനെയും പ്രഫുൽ മടക്കി. പിന്നീട് എല്ലാരുടെയും കണ്ണ് അരങ്ങേറ്റക്കാരൻ പ്രഫുലിന്റെ മേലായി.
ഒരു ഐപിഎൽ ഇന്നിങ്സിന്റെ ആദ്യ ഓവറിൽ തന്നെ ഒരു ബോളർ മൂന്നു വിക്കറ്റ് വീഴ്ത്തുന്നത് ഇതാദ്യമാണ്. പിന്നീട് എത്തിയത് സാക്കിബ് ഹുസൈൻ ആയിരുന്നു. പ്രഫുൽ നിർത്തിയ സ്ഥലത്തു നിന്ന് സാക്കിബ് ഹുസൈൻ തുടങ്ങി. രണ്ടക്കം കടക്കുന്നതിന് മുൻപേ അഞ്ച് വിക്കറ്റ് വീണ രാജസ്ഥാൻ മുന്നിൽ കണ്ടത് വമ്പൻ തകർച്ച. ആറാം വിക്കറ്റിൽ ഡൊണോവൻ ഫെരേര– രവീന്ദ്ര ജഡേജ സഖ്യത്തിന്റെ രക്ഷാപ്രവർത്തനം അവരെ നാണക്കേടിൽനിന്നു രക്ഷിച്ചു. തോൽവിയറിയാതെ വന്ന രാജസ്ഥാനെ തളച്ചിട്ടത് രണ്ട് അരങ്ങേറ്റക്കാർ. വീണതോ എട്ട് വിക്കറ്റ്.




