സിയോൾ: മയക്കുമരുന്ന് വ്യാപാരത്തിൽ നിന്ന് മകൻ സമ്പാദിച്ച പണം വെളുപ്പിക്കാൻ സഹായിച്ചതിന് 90 വയസ്സുകാരിയായ അമ്മയ്ക്ക് തടവുശിക്ഷ വിധിച്ച് കോടതി. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ കോടതിയാണ് ഇവർക്കെതിരെ ഒരു വർഷത്തെ തടവും ഏകദേശം മൂന്ന് കോടി രൂപ പിഴയും വിധിച്ചത്.
മകന് മയക്കുമരുന്ന് വ്യാപാരത്തിലൂടെ ലഭിക്കുന്ന പണമാണെന്ന് അറിഞ്ഞിട്ടും അതിന്റെ പണം കൈകാര്യം ചെയ്ത് വെളുപ്പിക്കാൻ സഹായിച്ചതായി കോടതി കണ്ടെത്തി. ഇത് മയക്കുമരുന്ന് വ്യാപാരവുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കുന്ന നടപടിയാണെന്നും, അവഗണനയായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി.
2019ൽ കംബോഡിയയിലെ മകന്റെ വ്യാപാരസ്ഥലം വയോധിക അഞ്ചുതവണ സന്ദർശിച്ചതായും, മകൻ അറസ്റ്റിലായ വിവരം അവർക്കറിയാമായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. 2020 ഏപ്രിൽ മുതൽ 2022 ഫെബ്രുവരി വരെ വിവിധ അക്കൗണ്ടുകളിൽ നിന്ന് ഏകദേശം 2.44 കോടി രൂപ വയോധികയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നു. പിന്നീട് ഈ പണം മകൻ നിർദ്ദേശിച്ച അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് അവർ പണം വെളുപ്പിക്കൽ പ്രവർത്തനത്തിൽ പങ്കെടുത്തതെന്ന് കണ്ടെത്തി.
മകൻ 2020ൽ കംബോഡിയയിൽ മെത്താംഫെറ്റാമൈൻ കൈവശം വച്ച കേസിൽ അറസ്റ്റിലായിരുന്നു. ജയിലിൽ കഴിയുന്നതിനിടയിലും ഇയാൾ മയക്കുമരുന്ന് വ്യാപാരം തുടർന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.
കേസിന്റെ ഗൗരവം പരിഗണിച്ചെങ്കിലും, പ്രതിയുടെ പ്രായവും മറ്റ് മുൻകേസുകൾ ഇല്ലായ്മയും കണക്കിലെടുത്താണ് ശിക്ഷ ഒരു വർഷമായി പരിമിതപ്പെടുത്തിയത്. മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ സമൂഹത്തിന് വലിയ ദോഷം ചെയ്യുന്നതാണെന്നും അതിനാൽ കർശന നടപടി ആവശ്യമാണ് എന്നും കോടതി നിരീക്ഷിച്ചു.




