മലപ്പുറം: ശാരീരിക വെല്ലുവിളികളെ തുടർന്ന് ജീവിതം ചക്രകസേരയിലായ തെങ്ങിലാൻ മുഹമ്മദ് സഹീൽ എന്ന മുത്തുവിന് ഇന്നലെ സന്തോഷ സുദിനമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് പഠിച്ചിറങ്ങിയ ഇരുമ്പുചോല സ്കൂളിൽ നിന്നും കളിക്കൂട്ടുകാർ വീട്ടിലെത്തി പാട്ടും കളികളും മധുര വിതരണവും നടത്തിയതാണ് മുത്തുവിനെ ഏറെ സന്തോഷിപ്പിച്ചത്. സാർവത്രിക പാലിയേറ്റീവ് പരിചരണം അയൽപക്ക കൂട്ടായ്മകളിലൂടെ എന്ന സന്ദേശത്തിൽ നടന്ന പാലിയേറ്റീവ് ദിനത്തിൻ്റെ ഭാഗമായാണ് സ്കൂൾ ഗാന്ധി ദർശൻ ക്ലബ്ബിലെ കുട്ടികൾ മുത്തുവിൻ്റെ വീട്ടിലെത്തി പൊന്നട അണിയിച്ചും കളർപ്പെട്ടിയും മധുരവും നൽകിയും ആദരിച്ചത്.
സഹജീവികളെയും അവശത അനുഭവിക്കുന്നവരെയും കൂട്ടി പിടിക്കണമെന്ന പാഠം പഠിച്ചാണ് കുട്ടികൾ മടങ്ങിയത്. വീട്ടിൽ നടന്ന ആദരവ് സംഗമം വാർഡംഗം ഒ.സി ഉമ്മു ഹബീബ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് പി.അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻ്റ് ബഷീർ കാവുങ്ങൽ, അധ്യാപകരായ സി.നജീബ്, മുനീർ വിലാശ്ശേരി, ആശിഖലി കാവുങ്ങൽ, എൻ.നജീമ, കെ.കെ മിനി , എം ഫസീല , എൻ. നജ്മ , എ.വി സമിയ്യ ഹസ്ന, സി.എം ഫാത്തിമ മിന്ന, സ്കൂൾ ലീഡർ കെ.പി ഗീതിക, കൊണ്ടാണത്ത് മുഹസദ് റിഫാദ്, പി. ശബീൻ, പി.കെ മുഹമ്മദ് അൽഹാൻ എന്നിവരുടെ നേതൃത്വത്തിലാണ് ഗൃഹസന്ദർശനം നടത്തിയത്. അഞ്ചാം ക്ലാസ് വിദ്യാർഥിനി ഇ.കെ ഫാത്തിമ പാലിയേറ്റീവ് ദിന സന്ദേശം നൽകി. തുടർന്ന് കുട്ടികളുടെ ഗാനമേളയും അരങ്ങേറി.






