കണ്ണൂർ: എംഎൽഎയുടെ ഭാര്യയെന്ന പേരിൽ കുടുംബ പെൻഷൻ വാങ്ങുന്നുവെന്ന തരത്തിൽ പ്രചരിച്ച വ്യാജ വാർത്തകളുമായി ബന്ധപ്പെട്ട് പി.കെ. ശ്രീമതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കണ്ണൂർ റൂറൽ സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ജനം ടി.വി, ജന്മഭൂമി, ഭാരത് ലൈവ്, കർമ്മ ന്യൂസ്, സുദിനം എന്നിവർക്കെതിരെയാണ് നടപടി. വ്യാജവും അപകീർത്തികരവുമായ വാർത്തകൾ പ്രചരിപ്പിച്ചെന്ന പരാതിയിലായിരുന്നു കേസ്.
പരാതി മുഖ്യമന്ത്രിക്ക് നൽകിയതിനെ തുടർന്ന് ഉടൻ അന്വേഷണം ആരംഭിക്കാൻ ആഭ്യന്തര വകുപ്പിന് നിർദേശം നൽകിയിരുന്നു. തുടർന്ന് സൈബർ ഓപ്പറേഷൻസ് ഐ.ജി പി. പ്രകാശിന്റെ മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. പൊലീസ് പി.കെ. ശ്രീമതിയുടെ കണ്ണൂരിലെ വസതിയിലെത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ച വാർത്തകളും അനുബന്ധ ലിങ്കുകളും നീക്കം ചെയ്യണമെന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ഭർത്താവ് മരിച്ച് പത്ത് മാസം പോലും തികയാത്ത സാഹചര്യത്തിൽ ഇത്തരമൊരു പ്രചാരണം വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും അവർ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
മുൻ എംഎൽഎയുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് കുടുംബ പെൻഷൻ കൈപ്പറ്റുന്നുവെന്ന രീതിയിലുള്ള വാർത്തകൾ പൂർണമായും വ്യാജമാണെന്ന് പി.കെ. ശ്രീമതി പ്രതികരിച്ചു. താൻ ദീർഘകാലം അധ്യാപികയായും പൊതുപ്രവർത്തകയായും പ്രവർത്തിച്ച വ്യക്തിയാണെന്നും, പരേതനായ ഭർത്താവിന്റെ അധ്യാപക പെൻഷനാണ് ലഭിക്കുന്നതെന്നും അവർ പറഞ്ഞു.
തന്നോട് ഒരു വിശദീകരണം പോലും തേടാതെയാണ് അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിച്ചതെന്നും, വ്യക്തിപരമായും രാഷ്ട്രീയപരമായും അവഹേളിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്തരം പ്രചാരണമെന്നും പി.കെ. ശ്രീമതി ആരോപിച്ചു.




