എല്ലാ കൊല്ലവും അധ്യയന വർഷം തുടങ്ങുന്നതിന് മുമ്പ് നമ്മൾ സ്ഥിരമായി കേട്ടിരുന്ന ആ പരാതി വീണ്ടും ഉയർന്നിരിക്കുകയാണ്. മലബാറിൽ ഇത്തവണയും പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം. പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക നടപടികൾ നാളെ തുടങ്ങാനിരിക്കെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാവാതെ കുഴങ്ങുകയാണ് ഭരണകർത്താക്കൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലബാറിലെ ആറ് ജില്ലകളിലും പ്ലസ് വൺ സീറ്റുകളുടെ ഗണ്യമായ കുറവുണ്ട്. ദിവസങ്ങൾക്ക് മുമ്പ് അധികാരമേറ്റ വിഡി സതീശൻ സർക്കാരിന്റെ മുന്നിലെ ആദ്യത്തെ ഏറ്റവും വലിയ വെല്ലുവിളിയും ഇതിനൊരു പരിഹാരം കാണുക എന്നത് തന്നെയാകും.
പ്രതിപക്ഷത്തായിരുന്നപ്പോൾ കഴിഞ്ഞ 10 വർഷവും മുസ്ലീം ലീഗും എംഎസ്എഫും യൂത്ത് കോൺഗ്രസുമടക്കമുള്ള സംഘടനകളെല്ലാം ഇടത് സർക്കാരിനെതിരെ ഏറ്റവുമധികം വാളെടുത്ത വിഷയങ്ങളിലൊന്നാണ് മലബാറിലെ ഈ സീറ്റ് പ്രതിസന്ധി. പ്രത്യേകിച്ച് വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന മുസ്ലീം ലീഗിനെ സംബന്ധിച്ച് ഒരു ഇരുതല വാളാണ് ഇപ്പോൾ കയ്യിലെടുത്ത് വെച്ചിരിക്കുന്നത്. ലീഗ് സംഘടനകളായിരുന്നു അന്നത്തെ പ്രതിഷേധങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്നത് എന്നതിനാൽ വകുപ്പ് തങ്ങളുടെ കയ്യിൽ കിട്ടി ദിവസങ്ങൾക്കുള്ളിൽ പരിഹാരം കാണേണ്ട സ്ഥിതിയിലാണ് ഇപ്പോൾ കാര്യങ്ങൾ.
മുൻ വർഷങ്ങളിലേത് പോലെ മലപ്പുറത്ത് തന്നെയാണ് സീറ്റ് പ്രതിസന്ധി ഏറ്റവും രൂക്ഷം. ഇവിടെ നിലവിൽ 26,137 സീറ്റുകളുടെ കുറവാണ് ഉള്ളത്. പാലക്കാട് 9,324 സീറ്റിൻറ കുറവുമുണ്ട്. മറ്റ് ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. ആറ് ജില്ലകളിലായി 53,164 സീറ്റിൻറെ കുറവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നേരിടുന്ന ആദ്യ വെല്ലുവിളിയാവും മലബാറിലെ പ്ലസ് വൺ സീറ്റു പ്രതിസന്ധിയെന്ന് വ്യക്തം. പലപ്പോഴും താൽക്കാലിക സംവിധാനങ്ങൾ ഏപ്പെടുത്തിയാണ് പ്രതിസന്ധി നേരിടുന്നത്. എന്നിട്ടും സീറ്റ് ലഭിക്കാത്തതിനാൽ കഴിഞ്ഞ തവണ വിദ്യാർത്ഥികൾക്ക് ഓപ്പൺ സ്കൂൾ, അൺ എയ്ഡഡ് പോലുള്ള സംവിധാനങ്ങൾ തെരെഞ്ഞെടുക്കേണ്ടി വന്നുവെന്ന് ഓർക്കണം. മേഖലയിൽ വിദ്യാർത്ഥികളുടെ എണ്ണം കൂടുതലാണ് എന്നതിനൊപ്പം ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നവരുടെ എണ്ണവും ഉയരുന്നതോടെ താൽക്കാലിക സംവിധാനങ്ങൾ കൊണ്ട് പരിഹരിക്കാവുന്ന നിലയിൽ നിന്ന് കാര്യങ്ങൾ കൈവിട്ട് പോയിട്ട് കാലങ്ങളായി.
പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമെന്നോണം കഴിഞ്ഞ വർഷങ്ങളിലെ 352 താൽക്കാലിക ബാച്ചുകൾ നിലനിർത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിൽ 314 ബാച്ചുകളും മലബാർ മേഖലയിലാണ്. എന്നാൽ 45 കുട്ടികൾ പഠിക്കേണ്ട ക്ലാസ് മുറികളിൽ 60 പേരെ വരെ ഇരുത്തേണ്ടി വരുന്നത് കുട്ടികളുടെ പഠനനിലവാരത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. അതേസമയം തെക്കൻ കേരളത്തിൽ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കഴിഞ്ഞ തവണ കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ ഏഴായിരത്തോളം പ്ലസ് വൺ സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്.
മെറിറ്റ് വിഭാഗത്തിൽ മൊത്തം 19,758 സീറ്റാണ് ഒഴിഞ്ഞുകിടന്നത്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഒഴിവ്- 2339 സീറ്റുകൾ. പത്തനംതിട്ട-2275, ആലപ്പുഴ-2099, കോട്ടയം-1928 എന്നിങ്ങനെയും ഒഴിഞ്ഞു കിടന്നു.
മാനേജ്‌മെന്റ് സീറ്റുകളിൽ മൊത്തം 4323 സീറ്റുകളുടെ ഒഴിവുണ്ടായി. അൺ എയ്ഡഡ് സ്കൂളിലാവട്ടെ 28,128 സീറ്റ് ഒഴിഞ്ഞുകിടന്നു. മെറിറ്റിലുള്ള 19,758 സീറ്റ് ഉൾപ്പെടെ കൂട്ടുമ്പോൾ മൊത്തം അമ്പതിനായിരത്തിലേറെ സീറ്റിൽ ഒഴിവു വന്നു.
പ്ലസ് വൺ പ്രവേശനത്തിനായി മൊത്തം 4,79,749 അപേക്ഷ ലഭിച്ചു. ഇതിൽ മെറിറ്റ് സീറ്റിൽ 3,03,345 പേർ, മാനേജ്‌മെന്റ്-34,635 പേർ, അൺ എയ്ഡഡ്-25,527 പേർ എന്നിങ്ങനെ പ്രവേശനം ലഭിച്ചു. മൊത്തം 3,63,507 വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടി.
ഇത്തവണ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി 2,26,382 പേരാണ് എസ്.എസ്.എൽ.സി പാസായത്. സി.ബി.എസ്.ഇ, ഐ.സി.എസ്.സി പത്താം ക്ലാസ് കഴിഞ്ഞവർ കൂടി വരുന്നതോടെ വിദ്യാർഥികളുടെ എണ്ണം ഇനിയും ഉയരും. ഇവർക്ക് ഹയർ സെക്കൻഡറിക്ക് പുറമെ, വൊക്കേഷനൽ ഹയർസെക്കൻഡറി, ഐ.ടി.ഐ, പോളിടെക്നിക് അടക്കം പരിഗണിച്ചാലും 2,02,657 സീറ്റുകളാണ് ആകെയുണ്ടാവുക. എസ്.എസ്.എൽ.സി പാസായവർ മാത്രം അപേക്ഷിച്ചാലും കാൽലക്ഷത്തിലേറെ വിദ്യാർഥികൾക്ക് സീറ്റുണ്ടാവില്ല എന്നുറപ്പായിട്ടുണ്ട്.
പുതിയ ബാച്ചുകൾ അനുവദിക്കണമെന്നത് മലബാർ മേഖലയിലെ നാളുകളായുള്ള ആവശ്യമാണ്. തെക്കൻ ജില്ലകളിൽ വിദ്യാർഥികളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ മലബാറിലേക്ക് മാറ്റാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഇതും പൂർണമായ പരിഹാരമായിട്ടില്ല. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ വിദ്യാർഥികൾക്ക് പോലും ഇഷ്ടപെട്ട കോഴ്സുകൾ ലഭിക്കാത്ത സാഹചര്യമുണ്ട്.
താലൂക്ക് തലത്തിലുള്ള കണക്കുകൾ ശേഖരിച്ച് അധിക ബാച്ചുകൾ അനുവദിച്ചെങ്കിൽ മാത്രമേ മലബാറിലെ സീറ്റ് ക്ഷാമത്തിന് ശാശ്വതമായ പരിഹാരമാകുകയുള്ളൂവെന്ന് വിദ്യാഭ്യാസ പ്രവർത്തകർ വ്യക്തമാക്കുന്നു. കൂടാതെ, അലോട്ട്മെൻ്റ് നടപടികൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. അധികാരത്തിലേറി ദിവസങ്ങൾക്കുള്ളിൽ ഈ പ്രതിസന്ധിയെ യുഡിഎഫ് സർക്കാരും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനും എങ്ങനെ മറികടക്കുമെന്നുള്ളത് നിർണായകമാണ്. കഴിഞ്ഞ കൊല്ലങ്ങളിൽ വിഷയത്തിൽ ഏറെ പഴികേട്ട ഇടതുപക്ഷം ഇനി പ്രതിപക്ഷത്തിരുന്ന് ശക്തമായി രംഗത്തുവരുമെന്നത് വ്യക്തം.






