പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും വാക്പോരുകളും വീണ്ടും ചുട് പിടിക്കുന്നു. പദ്ധതി നടപ്പാക്കുന്നതിനുള്ള പഠനത്തിനായി നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചതോടെയാണ് വിഷയം വീണ്ടും കത്തുന്നത്. പൊതുവിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീനാണ് സമിതിയുടെ അധ്യക്ഷൻ. ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് സമിതിയിൽ ഉൾപ്പെട്ട മറ്റ് മന്ത്രിമാർ. ഉപസമിതി രൂപീകരിച്ച കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പദ്ധതിയിൽ തുടരാൻ ഈ സർക്കാർ നിർബഡിതരാവുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സർക്കാരിൻറെ വിദ്യാഭ്യാസ അവകാശങ്ങൾ ബലി കഴിക്കാതിരിക്കാൻ ആണ് ശ്രമിക്കുന്നത്. അംഗമായതിനാൽ ഇനി പിന്മാറാൻ കഴിയില്ലെന്നാണ് വിഡി സതീശന്റെ വാദം. ഒപ്പ് വെക്കില്ലന്ന് പറഞ്ഞിട്ടും മന്ത്രിസഭ അറിയാതെ കഴിഞ്ഞ സർക്കാർ ഇതിൽ ഒപ്പ് വെച്ചു. 1100 കോടി കൂടി നമുക്ക് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ടെന്നുമെല്ലാം അദ്ദേഹം പറയുന്നു.
എന്നാൽ പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാർ കേന്ദ്രത്തിൽ നിന്ന് ഒരു രൂപയുടെ ഫണ്ട് പോലും വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയതോടെ വിഷയം കത്തി. മുഖ്യമന്ത്രി ഉന്നയിച്ച കാര്യങ്ങൾ പൂർണ്ണമായും വസ്തുതാവിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും പറഞ്ഞ ശിവൻകുട്ടി സർക്കാരിനെ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്.
പ്രതിപക്ഷത്തായിരിക്കുമ്പോൾ പിഎം ശ്രീ പദ്ധതിക്കെതിരെ കോൺഗ്രസ് നടത്തിയ കോലാഹലങ്ങൾ പാടെ വിഴുങ്ങിയാണ് ഭരണത്തിലേറിയപ്പോൾ കേന്ദ്ര സർക്കാരുമായി യുഡിഎഫ് സർക്കാർ കൈക്കോർക്കുന്നത് എന്ന യാഥാർത്ഥ്യം കാണാതെ പോകരുത്. എസ്എസ്കെ ഫണ്ട് ലഭ്യമാക്കുന്നതിനു വേണ്ടി മാത്രമാണ് നേരത്തെ ഒരു താത്കാലിക സജ്ജീകരണം ചെയ്തത് എന്ന് തെളിഞ്ഞിട്ടുള്ളതാണ്. എന്നാൽ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് തർക്കമുണ്ടായതിനെത്തുടർന്ന്, ഒപ്പുവെച്ച കരാറിൽ നിന്ന് പിൻവാങ്ങിയതായും നടപടികൾ താത്കാലികമായി നിർത്തിവെച്ചതായും കേരളം അന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നു. തുടർനടപടികളിൽ തീരുമാനമെടുക്കാൻ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയ കാര്യം കാണിച്ച് എൽഡിഎഫ് സർക്കാർ കേന്ദ്രത്തിന് നൽകിയെന്ന് പറയുന്ന കത്ത് പുറത്ത് വന്നതുമാണ്. കഴിഞ്ഞ വർഷം നവംബർ 12ന് പിഎം ശ്രീ നടപ്പാനാകില്ലെന്ന് കേന്ദ്രത്തെ അറിയിച്ച് മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി കേന്ദ്രത്തിന് അയച്ച കത്താണ് ഇപ്പോൾ സർക്കാരിനെ വെട്ടിലാക്കി നിർത്തിയിരിക്കുന്നത്.
പദ്ധതി നടപ്പിലാക്കാനുള്ള യാതൊരു നടപടിക്രമങ്ങളും കേരളം പൂർത്തീകരിച്ചിട്ടില്ല എന്ന വാദത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ് വി ശിവൻകുട്ടി. ഇതിന്റെ ഭാഗമായി സ്കൂളുകളുടെ ലിസ്റ്റ് കേന്ദ്ര സർക്കാരിന് നൽകേണ്ടതുണ്ട്. അതുപോലും സംസ്ഥാനം ചെയ്തിട്ടില്ലെന്നാണ് ശിവൻകുട്ടി പറയുന്നത്. ഇനിയാണ് പ്രധാന ചോദ്യം. 99 കോടിയോളം മുൻ സർക്കാർ വാങ്ങിയെന്ന് വിഡി സതീശനും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് ശിവൻകുട്ടിയും പറയുമ്പോൾ ഇവരിൽ ആരാണ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നത്?
വാസുകി അയച്ച കത്ത് പരിഗണിച്ചാൽ, നുണ പറയുന്നത് മുഖ്യമന്ത്രി വിഡി സതീശനാണെന്ന് പറയേണ്ടി വരും. മാർച്ച് 27ന് നടന്ന പ്രോജക്ട് അപ്രൂവൽ ബോർഡ് (പിഎബി) യോഗത്തിന്റെ മിനിറ്റ്‌സിലാണ് കേന്ദ്ര സർക്കാർ നൽകിയ 99.27 കോടി രൂപ സമഗ്രശിക്ഷാ കേരള പദ്ധതിക്ക് സംസ്ഥാനത്തിനുള്ള വിഹിതമാണെന്ന് വ്യക്തമാക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നും ഫണ്ട് നേടിയെടുക്കുക മാത്രമാണ് ലക്ഷ്യമെന്നും അന്നത്തെ സർക്കാർ ഉറപ്പ് പറയുകയും ചെയ്യുകയും പദ്ധതി നടപ്പാക്കില്ലെന്ന് കേന്ദ്രത്തെയും രേഖാമൂലം അറിയിക്കുകയും ചെയ്തെന്നിരിക്കെ പ്രസ്താവനകൾ മാറ്റി മാറ്റി പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് പദ്ധതി നടപ്പിലാക്കി കേന്ദ്രത്തെ പിണക്കാതെ ഫണ്ട് വാങ്ങിയെടുക്കുക എന്നത് തന്നെയാണ് സതീശൻ സർക്കാരിന്റെ മനസിലെന്നത് വ്യക്തം.
പിഎം ശ്രീയുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പിഎം ശ്രീ ഡാഷ്ബോർഡിൽ വ്യക്തമാണ്. വസ്തുത ഇതായിരിക്കെയാണ് മുൻ സർക്കാരിന് മേൽ പഴിചാരി യുഡിഎഫ് സർക്കാർ കൈകഴുകാൻ ശ്രമം നടത്തുന്നത്. രാജ്യത്തെ 13,091 സ്കൂളുകളാണ് പദ്ധതിയിലുള്ളത്. കേരളത്തിൽ 47 വിദ്യാലയങ്ങളിൽ പിഎം ശ്രീ നടപ്പാക്കുന്നുണ്ട്. ഈ സ്കൂളുകളെല്ലാം കേന്ദ്ര സർക്കാരിന്റെ കീഴിലാണ്. 33 കേന്ദ്രീയ വിദ്യാലയങ്ങളും 14 നവോദയ സ്കുളുകളും. നിലവിൽ 1000 കോടി രൂപ എസ്‌എസ്‌കെയിൽ കുടിശ്ശികയുണ്ട്. കേന്ദ്രം ഫണ്ട് നിഷേധിച്ചപ്പോൾ സംസ്ഥാന ഖജനാവിൽനിന്നാണ് വിദ്യാർഥികൾക്കും അധ്യാപകർക്കും ആനുകൂല്യങ്ങൾ നൽകിയത്. വഖഫിലടക്കം ഉപയോഗിച്ച തന്ത്രം പോലെ പഴി മുൻ സർക്കാരിന്റെ മേലെയിട്ട് കാര്യങ്ങൾ നടപ്പിലാക്കിയെടുക്കുക എന്ന യുഡിഎഫ് സർക്കാരിന്റെ നയം ജനങ്ങളെ വഞ്ചിക്കുന്നതിന് സമമാണെന്ന് പറയാതെ വയ്യ.






