ലക്ക്നൗ: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ കുട്ടിക്കടത്ത് സംഘത്തെ പൊലീസ് പിടികൂടി. സംഘത്തിന്റെ പിടിയിൽ നിന്ന് 17 വയസ്സുള്ള ഒരു കുട്ടിയെ രക്ഷപ്പെടുത്തുകയും സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു കൗമാരക്കാരനെ കാണാതായതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനയിലാണ് പ്രദേശത്ത് കുട്ടിക്കടത്ത് സംഘം സജീവമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാണാതായ കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായി. പൊലീസ് നടത്തിയ നീക്കത്തിനൊടുവിൽ 17 വയസ്സുകാരനെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
എല്ലാ പ്രായത്തിലുമുള്ള കുട്ടികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് വരുൺ മിശ്ര അറിയിച്ചു. അറസ്റ്റിലായ നാല് പ്രതികളും ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണെന്നും സംഘത്തിന്റെ മറ്റ് ബന്ധങ്ങളെക്കുറിച്ചും പരിശോധിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു.






