തിരുവനന്തപുരം: വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസുകൾ നടത്തുന്നത് സംബന്ധിച്ച സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ബാലാവകാശ കമ്മിഷൻ നിർദേശം നൽകി.
ഉത്തരവ് ലംഘിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും എതിരെ നടപടി എടുത്ത് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാറും അംഗം ഡോ. എഫ്. വിൽസണും അറിയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ, സിബിഎസ്സി റീജണൽ ഓഫീസർ, ഐസിഎസ്ഇ ചെയർമാൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ, സംസ്ഥാന പോലീസ് മേധാവി എന്നിവർക്കാണ് കമ്മിഷൻ നിർദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി ഡോ. ജിതിൻ നൽകിയ പരാതിയിലാണ് നടപടി.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പഠനപിന്തുണാ ക്ലാസുകളുടെ സമയക്രമം നിലവിലുള്ള സർക്കാർ, കോടതി ഉത്തരവുകൾക്ക് വിരുദ്ധമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. അഞ്ചാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ 9.30 മുതൽ 12.30 വരെ നടത്തുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി. ഈ ക്ലാസുകൾ രാവിലെ 10.30-ന് അവസാനിക്കുന്ന തരത്തിൽ ക്രമീകരിക്കണമെന്ന് നിർദേശിച്ചു.
അതേസമയം, സിബിഎസ്സി, ഐസിഎസ്ഇ സ്കൂളുകളും കേന്ദ്രീയ വിദ്യാലയങ്ങളും ഹൈക്കോടതി നിർദേശപ്രകാരം രാവിലെ 7.30 മുതൽ 10.30 വരെ മാത്രമേ ക്ലാസുകൾ നടത്താവൂ. ട്യൂഷൻ സെന്ററുകളും ഇതേ സമയക്രമം പാലിക്കണം. ഇത് പോലീസ്, വിദ്യാഭ്യാസ വകുപ്പ് അധികൃതർ ചേർന്ന് കർശനമായി നടപ്പാക്കണമെന്നും കമ്മിഷൻ അറിയിച്ചു. പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള എല്ലാ ക്ലാസുകൾക്കും ഈ നിർദേശം ബാധകമാണ്.




