തിരുവനന്തപുരം: പാളയത്തെ പെട്രോൾ പമ്പിൽ കവർച്ച നടത്തി ഒളിവിലായിരുന്ന പ്രതിയെ കൊച്ചിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്നാനി സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് പി.എം. തഫ്സീർ ദർവേഷ് (30) ആണ് പിടിയിലായത്.
ഏകദേശം 60ഓളം മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് പരിസരത്തെ ഒരു ലോഡ്ജിൽ നിന്നാണ് കൊച്ചി സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ പാളയം പള്ളിക്ക് സമീപമുള്ള പെട്രോൾ പമ്പിലെ ഓഫീസ് മുറിയും ലോക്കറും കുത്തിത്തുറന്ന് 1.80 ലക്ഷം രൂപ കവർന്നിരുന്നു.
പമ്പ് അടച്ചതിന് ശേഷം ജീവനക്കാർ ഇല്ലാത്ത സമയം ലക്ഷ്യമിട്ടാണ് മോഷണം നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസത്തെ കളക്ഷൻ തുകയാണ് ഇയാൾ കൈക്കലാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ മ്യൂസിയം പൊലീസ് ഫോൺ ട്രാക്ക് ചെയ്തപ്പോൾ ഇയാൾ എറണാകുളത്തുണ്ടെന്ന് കണ്ടെത്തി. തുടർന്ന് മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെ എറണാകുളം സെൻട്രൽ പൊലീസ് ഇയാളെ പിടികൂടി.
പെട്രോൾ പമ്പിൽ നിന്ന് കവർന്ന പണവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലെ പെട്രോൾ പമ്പുകളിൽ മോഷണം നടത്തിയ കേസുകളിലും ഇയാൾ പ്രതിയാണ്. ഒരു സ്ക്രൂഡ്രൈവർ മാത്രം ഉപയോഗിച്ച് ലോക്കറുകൾ തുറക്കുന്നതാണ് ഇയാളുടെ രീതി എന്നും പൊലീസ് വ്യക്തമാക്കി.




