അഹമ്മദാബാദ്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ.) കറൻസി ചെസ്റ്റിൽ നിന്ന് 8.7 കോടി രൂപ മോഷ്ടിച്ച കേസിൽ പൊതുമേഖല ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. പുതിയ നോട്ടുകൾ സൂക്ഷിക്കാനും വിതരണം ചെയ്യാനുമായി ആർ.ബി.ഐ. നിയന്ത്രിക്കുന്ന സുരക്ഷിത സംഭരണകേന്ദ്രത്തിലാണ് വൻ തട്ടിപ്പ് നടന്നത്.
ബാങ്ക് ഓഫ് ബറോഡ ജീവനക്കാരനായ ഹർസിദ്ധ കഡിയാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആർ.ബി.ഐ.യുടെ കറൻസി ചെസ്റ്റ് പ്രവർത്തിക്കുന്ന അഹമ്മദാബാദിലെ കലുപുർ മേഖലയിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിൽ പണം സൂക്ഷിപ്പിന്റെ ചുമതലയിലായിരുന്നു ഇയാൾ.
ജനുവരി 13-ന് രണ്ട് കരാർ തൊഴിലാളികളുമായി ചേർന്ന് ഇരുമ്പുപെട്ടികളിൽ പണം കടത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംശയം ഒഴിവാക്കാൻ ഏപ്രിൽ 20 വരെ ഇയാൾ പതിവുപോലെ ജോലിക്ക് ഹാജരായി. പിന്നീട് ദീർഘകാല അവധിയിൽ പ്രവേശിച്ചു.
തുടർന്ന് പുതിയ ചുമതലക്കാരൻ നടത്തിയ ഓഡിറ്റിലാണ് പണം നഷ്ടമായ വിവരം പുറത്തറിയുന്നത്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജനുവരി 13-ന് കഡിയാർ ബാങ്കിലെത്തി പെട്ടികളുമായി മടങ്ങുന്നതായി കണ്ടെത്തി.
കഡിയാറിന്റെ കാറിൽ നിന്ന് 2.2 കോടി രൂപ നേരത്തെ പിടിച്ചെടുത്തിരുന്നു. മോഷണ വിവരം മറച്ചുവയ്ക്കാൻ ആർ.ബി.ഐ. പോർട്ടലിൽ വ്യാജ ബാലൻസ് സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി.
മോഷ്ടിച്ച പണം ഉപയോഗിച്ച് സ്വത്തുക്കൾ വാങ്ങുകയും ഒരു ഭാഗം ക്രിപ്റ്റോ കറൻസിയിലേക്ക് മാറ്റുകയും ചെയ്തതായി അന്വേഷണ ഏജൻസികൾ അറിയിച്ചു.






