കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായകമായ സ്വർണ്ണപ്പാളികളുടെ പരിശോധനാഫലം ലഭിച്ചു. ജംഷഡ്പൂരിലെ ലാബിൽ നടത്തിയ പരിശോധനയുടെ ഫലമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. നാല് മാസം മുൻപാണ് സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചത്.
സ്വർണ്ണപ്പാളികൾക്ക് പകരം ചെമ്പ് തകിടുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരാൻ ഈ പരിശോധനാഫലം സഹായിക്കും. സ്വർണം പൂശിയ പാളികൾ മാറ്റിയിട്ടുണ്ടോ എന്നതും പരിശോധനയിലൂടെ കണ്ടെത്താനാകും. കൂടാതെ, ചെമ്പ് തകിടുകളുടെ കാലപ്പഴക്കവുമായി ബന്ധപ്പെട്ട വിവരങ്ങളും റിപ്പോർട്ടിലുണ്ട്.
പരിശോധനാഫലം ലഭിച്ചതോടെ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നാണ് സൂചന. യഥാർത്ഥത്തിൽ എത്ര സ്വർണം നഷ്ടപ്പെട്ടുവെന്ന് കണ്ടെത്താൻ ഈ റിപ്പോർട്ട് നിർണായകമാണെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. അന്വേഷണം പൂർത്തിയാക്കാനും സമഗ്രമായ കുറ്റപത്രം തയ്യാറാക്കാനും പരിശോധനാഫലം ആവശ്യമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു.
2025-ൽ ദേവസ്വം ഭരണസമിതിയുടെ കാലത്ത് നടന്ന സ്വർണം പൂശൽ ജോലികളിൽ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടോ എന്നതും ഈ ശാസ്ത്രീയ പരിശോധനയിലൂടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച കേസാണ് ശബരിമല സ്വർണ്ണക്കൊള്ള കേസ്.






