റായ്പുർ: ഛത്തീസ്ഗഢിലെ കോറിയ ജില്ലയിൽ മണൽ ഖനനവുമായി ബന്ധപ്പെട്ട തർക്കം ക്രൂര കൊലപാതകത്തിലേക്ക് വഴിമാറി. ബിജെപി നേതാവും മുൻ ജനപദ പഞ്ചായത്ത് പ്രസിഡന്റുമായ ഭരത് സിംഗ് (ലല്ല സിംഗ്) ഉൾപ്പെടെ മൂന്ന് പേരെയാണ് കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച രാത്രി സോൻഹത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ നൗഗയിൻ ഗ്രാമത്തിലായിരുന്നു സംഭവം. ഭരത് സിംഗ്, ബന്ധുവും അധ്യാപകനുമായ നാഗേന്ദ്ര സിംഗ്, വീരേന്ദ്ര സിംഗ് എന്നിവർ സഞ്ചരിച്ചിരുന്ന ഫോർച്യൂണർ എസ്‌യുവിയെ ആക്രമികൾ ട്രക്കുകൾ ഉപയോഗിച്ച് വളഞ്ഞശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ഭരത് സിംഗ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ നാഗേന്ദ്ര സിംഗും വീരേന്ദ്ര സിംഗും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ആക്രമണത്തിൽ പരിക്കേറ്റ മായങ്ക് സിംഗ് ഗുരുതരാവസ്ഥയിൽ ബിലാസ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
മണൽ ഖനന കരാറും മണൽ കടത്ത് നിയന്ത്രണവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭരത് സിംഗിന്റെ കുടുംബവും മറ്റൊരു ബിജെപി നേതാവായ മനോജ് ത്രിപാഠിയുടെ കുടുംബവും തമ്മിൽ മാസങ്ങളായി നിലനിന്നിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അക്ഷത് ത്രിപാഠി, വിശാൽ ത്രിപാഠി, സത്യപ്രകാശ് ത്രിപാഠി, മന്നു ത്രിപാഠി എന്നിവരടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒമ്പത് പേർക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
സംഭവത്തെ തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് അറിയിച്ചു. കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയുടെ അന്വേഷണം വേണമെന്ന ആവശ്യവും കൊല്ലപ്പെട്ടവരുടെ കുടുംബം മുന്നോട്ടുവച്ചിട്ടുണ്ട്.






