മുംബൈ: രാജസ്ഥാനിൽ നിന്ന് ചെന്നൈയിലേക്ക് ചേക്കേറിയ സഞ്ജു ഇന്നലെ മഞ്ഞക്കുപ്പായത്തിൽ നേടിയത് തന്റെ രണ്ടാമത്തെ സെഞ്ചുറിയാണ്. 54 പന്തിൽ നിന്ന് ആറ് സിക്സറുകളും പത്ത് ബൗണ്ടറികളും അടക്കം 101 റൺസാണ് വാംഖഡെ സ്റ്റേഡിയത്തിൽ സഞ്ജു ഇന്നലെ അടിച്ചുകൂട്ടിയത്. ഇന്നലെ നടത്തിയ തകർപ്പൻ പ്രകടനം സഞ്ജുവിന് നേടിക്കൊടുത്തത് ഒരുപിടി റെക്കോർഡുകളാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ സെഞ്ചുറി തികയ്ക്കുന്ന ആദ്യ ചെന്നൈ സൂപ്പർ കിംഗ്സ് താരമായിരിക്കുകയാണ് സഞ്ജു സാംസൺ. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനായി രണ്ടു സെഞ്ചറികൾ നേടുന്ന നാലാമത്തെ താരവുമാണ് സഞ്ജു. റുതുരാജ് ഗെയ്‌ക്‌വാദ്, മുരളി വിജയ്, സുരേഷ് റെയ്‌ന, ഷെയ്ൻ വാട്സൺ എന്നിവരാണ് സിഎസ്‌കെയ്‌ക്കായി രണ്ട് സെഞ്ചുറികൾ നേടിയിട്ടുള്ള മറ്റ് താരങ്ങൾ.
ഐപിഎല്ലിൽ വിക്കറ്റ് കീപ്പർ ബാറ്റർ നേടുന്ന ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന നേട്ടത്തിൽ ക്വിന്റൺ ഡി കോക്കിനൊപ്പം സഞ്ജു സാംസണും എത്തി. കൂടാതെ സിഎസ്കെ നായകൻ റുതുരാജ് ഗെയ്‌ക്‌വാദിന്റെ റെക്കോർഡും മറികടന്നിരിക്കുകയാണ് സഞ്ജു. മുംബൈയ്‌ക്കെതിരെ റിതു നേടിയ 88 റൺസ് എന്ന റെക്കോർഡാണ് സഞ്ജു തിരുത്തികുറിച്ചിരിക്കുന്നത്. ഐപിഎല്ലിൽ കൂടുതൽ സെഞ്ചുറി നേടുന്നവരുടെ പട്ടികയിലും സഞ്ജു തന്റെ സ്ഥാനം മെച്ചപ്പെടുത്തി. നിലവിൽ അഞ്ച് സെഞ്ചുറികളോടെ കെ.എൽ. രാഹുലിനൊപ്പമാണ് താരത്തിന്റെ സ്ഥാനം. എട്ട് സെഞ്ചുറികളുമായി വിരാട് കോഹ്‌ലി, ഏഴ് സെഞ്ചുറികളുമായി ജോസ് ബട്‌ലർ, ആറ് സെഞ്ചുറികളോടെ ക്രിസ് ഗെയ്‌ൽ എന്നിവരാണ് ഇനി സഞ്ജുവിന് മുന്നിലുള്ളത്. മുംബൈയുടെ സെഞ്ചുറി മികവ് മാത്രമല്ല, വാംഖഡെയില്‍ ഒറ്റ രാത്രികൊണ്ട് താരം തിരുത്തി എഴുതിയത് അനവധി റെക്കോർഡുകളാണ്. മുംബൈയുടെ മലയാളി ആരാധകർക്ക് തോൽവിയുടെ കാഠിന്യം ഉണ്ടെങ്കിലും ചേട്ടന്റെ സെഞ്ച്വറി കരുത്തിൽ അവർ സന്തോഷത്തിലാണ്.






