റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി സുരക്ഷാ നടപടികൾ ശക്തമാക്കിയതായി സൗദി അധികൃതർ അറിയിച്ചു. പെർമിറ്റില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിച്ച 3,66,000-ത്തിലധികം പേരെ വിവിധ പ്രദേശങ്ങളിൽ നിന്ന് തിരിച്ചയച്ചതായി പൊതുസുരക്ഷാ ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു. ഹജ്ജ് കാമ്പയിൻ പേരിൽ പ്രവർത്തിച്ച 217-ലധികം വ്യാജ ഏജൻസികളും കണ്ടെത്തി നടപടിയെടുത്തതായി അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, കൃത്യമായ അനുമതിയില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,40,000-ത്തിലധികം വാഹനങ്ങൾ അതിർത്തികളിൽ നിന്ന് മടക്കിയയച്ചു. ചട്ടലംഘനം നടത്തിയ 1,162 വാഹനങ്ങൾ പിടിച്ചെടുത്തു.
അനധികൃതമായി ആളുകളെ മക്കയിലേക്ക് കടത്തിയ 9,654 വാഹനങ്ങളും, ഹജ്ജ് നിയമങ്ങൾ ലംഘിച്ച് പ്രവേശിക്കാൻ ശ്രമിച്ച 7,733 പേരും പിടിയിലായതായി സുരക്ഷാസേന അറിയിച്ചു. തീർഥാടകരുടെ സുരക്ഷയും ഹജ്ജ് ക്രമീകരണങ്ങളും ഉറപ്പാക്കുന്നതിനായി പുണ്യസ്ഥലങ്ങളിൽ വ്യാപക പരിശോധനയും കർശന നിയന്ത്രണങ്ങളും തുടരുന്നതായും അധികൃതർ വ്യക്തമാക്കി.





