തിരുവനന്തപുരം: ബിജെപി പുറത്തിറക്കിയ ആദ്യഘട്ട സ്ഥാനാർഥി പട്ടികയെച്ചൊല്ലി പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, എം.ടി. രമേശ് എന്നിവരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതാണ് ഒരു വിഭാഗം നേതാക്കളെയും അണികളെയും ചൊടിപ്പിച്ചിരിക്കുന്നത്. 47 മണ്ഡലങ്ങളിലേക്കുള്ള പട്ടികയിൽ വി. മുരളീധരൻ, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ പ്രമുഖർ ഇടംപിടിച്ചപ്പോൾ കുമ്മനത്തെയും ശ്രീധരൻപിള്ളയെയും പോലുള്ള മുതിർന്നവരെ തഴഞ്ഞത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് വിട്ടുനൽകിയതിലും കടുത്ത പ്രതിഷേധമുണ്ട്. ശബരിമല ഉൾക്കൊള്ളുന്ന റാന്നി മണ്ഡലം അടുത്തിടെ മുന്നണിയിലെത്തിയ ട്വന്റി-20ക്ക് നൽകിയതിനെതിരെ പ്രാദേശിക ബിജെപി ഘടകം രംഗത്തെത്തി. ഗോവ ഗവർണർ സ്ഥാനം ഒഴിഞ്ഞ് തിരിച്ചെത്തിയ പി.എസ്. ശ്രീധരൻപിള്ളയെ റാന്നിയിൽ മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക വികാരം. എന്നാൽ ഇവിടെ ട്വന്റി-20 ക്രിസ്ത്യൻ സ്ഥാനാർത്ഥിയെ നിശ്ചയിച്ചതിലും ബിജെപി പ്രവർത്തകർക്ക് അതൃപ്തിയുണ്ട്.
കുമ്മനം രാജശേഖരനോ എം.ടി. രമേശോ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആറന്മുള മണ്ഡലം ബിഡിജെഎസിന് നൽകിയതും തൃപ്പൂണിത്തുറ മണ്ഡലം ട്വന്റി-20ക്ക് വിട്ടുകൊടുത്തതും പ്രതിഷേധത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. തൃശ്ശൂരിലെ പ്രമുഖ നേതാവായ ബി. ഗോപാലകൃഷ്ണനും ഇത്തവണ സീറ്റ് ലഭിച്ചിട്ടില്ല. ജില്ലാ അധ്യക്ഷന്മാരുള്ള മണ്ഡലങ്ങൾ പോലും ഘടകകക്ഷികൾക്ക് നൽകിയത് വി. മുരളീധരന്റെ താല്പര്യപ്രകാരമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രധാന മണ്ഡലങ്ങളും മുതിർന്ന നേതാക്കളും ഒഴിവാക്കപ്പെട്ടത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ മുന്നറിയിപ്പ്.





