കോഴിക്കോട്: ബെംഗളൂരുവിൽ റാപ്പിഡോ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് കുന്ദമംഗലം സ്വദേശി സാനി കൃഷ്ണയ്ക്ക് രണ്ട് മാസമായിട്ടും കമ്പനി സഹായം നൽകിയില്ലെന്ന് പരാതി. ജൂൺ 17നാണ് സാനി കൃഷ്ണ അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ചികിത്സയ്ക്കായി ഇതുവരെ 25 ലക്ഷത്തിലധികം രൂപ ചെലവായതായും അവർ പറയുന്നു.
ബെംഗളൂരുവിൽ ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുന്ന സാനി കൃഷ്ണ, സി.വി. രാമൻ നഗറിലെ വീട്ടിൽനിന്ന് ഡൊമ്മല്ലൂരിലെ ഓഫീസിലേക്ക് പോകുന്നതിനാണ് റാപ്പിഡോ ബൈക്ക് ടാക്സി ഉപയോഗിച്ചത്. യാത്രയ്ക്കിടെ റാപ്പിഡോ റൈഡറുടെ അനാസ്ഥയെ തുടർന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും എതിരെ വന്ന ട്രക്കിനടിയിൽപ്പെടുകയുമായിരുന്നു. അപകടത്തിൽ സാനിക്ക് ഗുരുതരമായി പരിക്കേറ്റു.
ആദ്യം ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. ആശുപത്രിച്ചെലവ് 25 ലക്ഷം രൂപ കടന്നു. തുടർചികിത്സയ്ക്കും പരിശോധനകൾക്കുമായി ഓരോ ആഴ്ചയും ഏകദേശം 10,000 രൂപയോളം അധികമായി ചെലവാകുന്നുണ്ടെന്നും സാനി പറയുന്നു.
അപകടത്തെ തുടർന്ന് മൈക്രോ ഇൻഷുറൻസ് ആപ്പായ ‘ആക്കോ’ വഴി നഷ്ടപരിഹാരം നൽകുമെന്ന് റാപ്പിഡോ അധികൃതർ ആദ്യം ഉറപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് വിഷയത്തിൽ കമ്പനി നേരിട്ട് ഇടപെടില്ലെന്ന് അറിയിച്ചതായാണ് സാനിയുടെ ആരോപണം. ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ തയ്യാറാണെന്ന് അഭിഭാഷകൻ മുഖേന അറിയിച്ചിട്ടും റാപ്പിഡോയുടെ ഭാഗത്തുനിന്ന് തുടർനടപടിയുണ്ടായില്ലെന്നും അവർ പറയുന്നു.
നിലവിൽ ദീർഘകാല അവധിയിലാണ് സാനി കൃഷ്ണ. അപകടത്തെ തുടർന്ന് ശാരീരികമായും മാനസികമായും വലിയ ബുദ്ധിമുട്ടുകൾ നേരിടുകയാണെന്ന് അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. നടക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടെന്നും അപകടത്തിന്റെ ഭയം ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്നും സാനി വ്യക്തമാക്കി.




