‘ധുരന്ധർ’ സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ സൈനി എസ്. ജോറേക്കെതിരെ ലൈംഗിക പീഡന പരാതി. സംഭവത്തിൽ ചണ്ഡീഗഡ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ചണ്ഡീഗഡിലെ താജ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഡൽഹി സ്വദേശിനിയായ യുവതിയുടെ പരാതി. ലൈംഗിക പീഡനത്തിനൊപ്പം അന്യായമായി തടഞ്ഞുവെച്ചതും മദ്യത്തിൽ ലഹരിവസ്തു കലർത്തി നൽകിയതുമാണ് പരാതിയിലെ മറ്റ് ആരോപണങ്ങൾ.
2025 സെപ്റ്റംബറിലാണ് യുവതി സിനിമയുടെ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായി ജോലിയിൽ പ്രവേശിച്ചത്. കോളേജ് അധ്യാപകന്റെ പരിചയത്തിലൂടെയാണ് സിനിമയുടെ അണിയറപ്രവർത്തകരുമായി ബന്ധപ്പെടുകയും ജോലി ലഭിക്കുകയും ചെയ്തത്. ഡൽഹി കോളേജ് ഓഫ് ആർട്ടിലെ മുൻ വിദ്യാർത്ഥിയാണെന്നും തന്റെ മെന്ററാകാമെന്നും പറഞ്ഞ് ജോറേ വിശ്വാസം നേടിയെടുത്തതായി യുവതി ആരോപിക്കുന്നു.
2025 സെപ്റ്റംബർ 10-ന് ഔദ്യോഗിക ചർച്ചകളെന്ന പേരിൽ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയെന്നും മറ്റ് അണിയറപ്രവർത്തകർ ആരും അവിടെ ഉണ്ടായിരുന്നില്ലെന്നും യുവതി പരാതിയിൽ പറയുന്നു. രാത്രി മുറിയിലെത്തിയപ്പോൾ മദ്യം കഴിക്കാൻ നിർബന്ധിച്ചുവെന്നും തുടർന്ന് കടുത്ത തലകറക്കം അനുഭവപ്പെട്ടതായും മുറിയിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കാതിരുന്നതായും അവർ വ്യക്തമാക്കി.
നൃത്തം പഠിപ്പിക്കാമെന്ന വ്യാജേന മോശമായി സ്പർശിച്ചതായും യുവതി ആരോപിച്ചു. മുറിയിൽ നിന്ന് പോകണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്നും രാത്രി മുഴുവൻ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും പരാതിയിൽ പറയുന്നു. മദ്യം കഴിച്ചതിന് പിന്നാലെ പലതവണ ഛർദിച്ചപ്പോഴും മോശമായ പെരുമാറ്റം തുടർന്നുവെന്നും യുവതി ആരോപിച്ചു.
അടുത്ത ദിവസം രാവിലെയാണ് ഹോട്ടലിൽ നിന്ന് മടങ്ങാനായതെന്നും പിന്നീട് തനിക്കെതിരെ വ്യാജപരാതികൾ നൽകി മാനസികമായി പീഡിപ്പിച്ചുവെന്നും യുവതി ആരോപിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മുംബൈ അന്ധേരി സ്വദേശിയായ സൈനി എസ്. ജോറേ അടുത്തിടെ ‘ധുരന്ധർ’ സിനിമയ്ക്കായി പാകിസ്ഥാനിലെ ല്യാരി ടൗണിന്റെ മാതൃക തായ്‌ലൻഡിൽ നിർമ്മിച്ച് ശ്രദ്ധ നേടിയിരുന്നു. നിലവിൽ ഇയാൾക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.






