കണ്ണൂർ: എസ്എഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കുന്ന ‘ഷീ ഫെസ്റ്റിന്’ കണ്ണൂർ സർവകലാശാല അനുമതി നിഷേധിച്ചെങ്കിലും നിശ്ചയിച്ച പ്രകാരം പരിപാടി സംഘടിപ്പിച്ച് ക്യാമ്പസ് യൂണിയൻ. പാലയാട് ക്യാമ്പസിലെ സെമിനാർ ഹാളിൽ തന്നെയാണ് എസ്എഫ്‌ഐ നേതൃത്വത്തിലുള്ള കോളേജ് യൂണിയൻ പരിപാടി നടത്തിയത്. ഐഷി ഘോഷ് മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.
സെമിനാർ ഹാൾ അനുവദിക്കാനാകില്ലെന്നും പരിപാടിക്ക് വൈസ് ചാൻസലറുടെ അനുമതിയില്ലെന്നും ചൂണ്ടിക്കാട്ടി ക്യാമ്പസ് ഡയറക്ടർ ഞായറാഴ്ച യൂണിയൻ ഭാരവാഹികൾക്ക് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ എന്ത് വിലകൊടുത്തും പരിപാടി നടത്തുമെന്ന് യൂണിയൻ ഭാരവാഹികൾ സർവകലാശാല അധികൃതരെ അറിയിച്ചതായാണ് വിവരം.
ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ഐഷി ഘോഷ് പങ്കെടുക്കുന്നു എന്ന കാരണത്താലാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് എസ്എഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് ആരോപിച്ചു. വൈസ് ചാൻസലറിൽ നിന്ന് നേരത്തെയും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ച നീളുന്ന ക്യാമ്പസ് കാർണിവലിന്റെ ഭാഗമായാണ് ‘ഷീ ഫെസ്റ്റ്’ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. പരിപാടികൾ നടത്തുന്നതിനായി നേരത്തെ സർവകലാശാല അധികൃതരിൽനിന്ന് അനുമതി വാങ്ങിയിരുന്നുവെന്നും എന്നാൽ കഴിഞ്ഞ ദിവസമാണ് ഷീ ഫെസ്റ്റിന് അനുമതി നിഷേധിച്ചതായി അറിയിപ്പ് ലഭിച്ചതെന്നും എസ്എഫ്‌ഐ വ്യക്തമാക്കി. സെമിനാർ ഹാളിൽനിന്ന് പ്രചാരണ സാമഗ്രികൾ ഉൾപ്പെടെ നീക്കം ചെയ്യാനും നിർദേശം നൽകിയിരുന്നു.
ക്യാമ്പസിൽ എന്ത് പരിപാടി നടത്തണമെന്ന് തീരുമാനിക്കേണ്ടത് യൂണിയനാണെന്നും വൈസ് ചാൻസലറല്ലെന്നും ജോയൽ തോമസ് പറഞ്ഞു. അനുമതി നിഷേധിച്ച നടപടിക്കെതിരെ തുടർപ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും സർവകലാശാല ആസ്ഥാനത്തേക്കുൾപ്പെടെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


