കൊച്ചി: ‘ദൃഢം’ എന്ന ചിത്രം തന്റെ ചെറുകഥ കോപ്പിയടിച്ചതാണെന്ന മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ആരോപണത്തോട് പ്രതികരിച്ച് സംവിധായകൻ മാർട്ടിൻ ജോസഫ്. ആരോപണങ്ങളെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്നും വാർത്ത കേട്ടപ്പോൾ തങ്ങൾ അദ്ഭുതപ്പെട്ടുപോയെന്നുമാണ് അദ്ദേഹം പറയുന്നത്.
ശ്രീലേഖ തന്റെ ആരോപണങ്ങളെ സാധൂകരിക്കാനായി പങ്കുവച്ച യൂട്യൂബ് ലിങ്ക് താൻ ഇന്നാണ് കാണുന്നത്. എന്നാൽ പശ്ചാത്തലത്തിലെ സമാനതകൾക്കപ്പുറം കഥകൾ തമ്മിൽ യാതൊരു ബന്ധവുമില്ല. വയനാട് നടന്ന ഒരു യഥാർഥ സംഭവത്തിൽ നിന്നാണ് എഴുത്തുകാർക്ക് കഥയെഴുതാനുള്ള പ്രചോദനം ലഭിച്ചത്. സിനിമ കണ്ടവർക്ക് കഥകൾ തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസ്സിലാകുമെന്നും അല്ലാത്തവർ രണ്ട് സൃഷ്ടികളും കണ്ട് സ്വയം വിലയിരുത്തട്ടെ എന്നും മാർട്ടിൻ ജോസഫ് പറഞ്ഞു.






