കൊച്ചി: ഷുഹൈബ് വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പ്രതികളുടെ ജാമ്യം റദ്ദാക്കിയ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവാണ് ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത്. വിചാരണ നടപടികളുമായി സഹകരിക്കാത്തതിനെ തുടർന്ന് ജഡ്ജി റൂബി കെ. ജോസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഈ ഉത്തരവാണ് ഹൈക്കോടതി ഇപ്പോൾ താൽക്കാലികമായി തടഞ്ഞത്.
കേസിന്റെ വിചാരണ ഈ മാസം 18-ന് ആരംഭിച്ചിരുന്നു. ഒന്നാം സാക്ഷിയായ റിയാസിനെ വിസ്തരിച്ചതിനെതിരെ പ്രതിഭാഗം കോടതിയിൽ വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. ഇതിനെതിരെ പ്രതികൾ അപ്പീൽ നൽകിയിരുന്നു. കൂടാതെ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികൾ വിചാരണയിൽ സഹകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചത്. 2018 ഫെബ്രുവരി 12-നാണ് ഷുഹൈബ് ഇടയന്നൂരിലെ തട്ടുകടയിൽ വച്ച് കൊല്ലപ്പെട്ടത്. എട്ട് വർഷത്തിന് ശേഷമാണ് കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്.






