തിരുവനന്തപുരം: സസ്‌പെൻഷൻ റദ്ദാക്കണമെന്ന മുൻ എഡിജിപി എം.ആർ. അജിത് കുമാറിന്റെ വാദങ്ങൾ തള്ളി സർക്കാർ. എസ്ഐടി റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ നടപടിയെടുത്തതെന്ന് സർക്കാർ വ്യക്തമാക്കി. സസ്‌പെൻഷൻ ഉത്തരവിൽ ഒപ്പിടാൻ ചീഫ് സെക്രട്ടറിക്ക് അധികാരമുണ്ടെന്നും സർക്കാർ പറഞ്ഞു. മുഖ്യമന്ത്രി ഉത്തരവിൽ ഒപ്പുവെച്ചിട്ടില്ലെന്ന അജിത് കുമാറിന്റെ വാദവും സർക്കാർ തള്ളി.
സസ്‌പെൻഷൻ നടപടിക്ക് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന വാദത്തിന് തെളിവില്ലെന്നും സർക്കാർ വ്യക്തമാക്കി. പ്രമോഷൻ തടയുന്നതിനാണ് സസ്‌പെൻഷൻ എന്ന വാദവും അടിസ്ഥാനരഹിതമാണെന്ന് സർക്കാർ പറഞ്ഞു. ചട്ടങ്ങൾ പാലിച്ചാണ് നടപടിയെടുത്തതെന്നും വ്യക്തമാക്കി. സസ്‌പെൻഷൻ ഉത്തരവിന് മുമ്പ് അജിത് കുമാറിനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നാണ് സർക്കാരിന്റെ നിലപാട്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ കേസിൽ അജിത് കുമാർ ഇടപെട്ട് ചിലരുടെ മൊഴി മാറ്റിയതിന് തെളിവ് ലഭിച്ചതായി എസ്ഐടി റിപ്പോർട്ടിലുണ്ടെന്നും സർക്കാർ വ്യക്തമാക്കി. അതിനാൽ സസ്‌പെൻഷൻ രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം നിലനിൽക്കില്ലെന്നും സർക്കാർ പറഞ്ഞു. അജിത് കുമാറിന്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് സർക്കാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സത്യവാങ്മൂലം നൽകി. ഹർജി അടുത്ത മാസം മൂന്നിന് പരിഗണിക്കും.


