ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ മദ്യം കഴിച്ചതിനെ തുടർന്ന് ഒൻപത് പേർ മരിച്ചു. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബണ്ട തഹസിൽ മേഖലയിലാണ് സംഭവം. ശനിയാഴ്ച രാത്രി മദ്യം കഴിച്ചതിന് പിന്നാലെയാണ് ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്.
ഞായറാഴ്ച പുലർച്ചെയോടെ കടുത്ത തലവേദന, കാഴ്ച മങ്ങൽ, ശ്വാസതടസ്സം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ പലരിലും പ്രകടമായി. തുടർന്ന് ഇവരെ ബണ്ട സിവിൽ ആശുപത്രിയിലും സാഗറിലെ ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തുമ്പോഴേക്കും ചിലർ മരിച്ചിരുന്നു. ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.
സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. മജിസ്ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ആളുകൾ കഴിച്ച മദ്യത്തിന്റെ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കും. മരണത്തിന് കാരണം വ്യാജമദ്യമാണോ എന്ന് പരിശോധനാഫലം ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
കഴിഞ്ഞ 24 മുതൽ 48 മണിക്കൂറിനിടെ മദ്യം കഴിച്ച ശേഷം ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ വൈദ്യപരിശോധന തേടണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ഇതിനായി വിദഗ്ധ മെഡിക്കൽ സംഘങ്ങളെ വിവിധ ഗ്രാമങ്ങളിൽ നിയോഗിച്ചിട്ടുണ്ട്.
സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് കടുത്ത ആശങ്ക രേഖപ്പെടുത്തി. ഉന്നതതല അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കും വ്യാജമദ്യ മാഫിയയ്ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബന്ധപ്പെട്ട മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ഉടൻ സംഭവസ്ഥലം സന്ദർശിക്കാനും അദ്ദേഹം നിർദേശം നൽകി.



