ശ്രീനഗർ: കശ്മീരിലേക്കും കശ്മീരിൽ നിന്നുമുള്ള വിമാനയാത്രകൾക്ക് താൽക്കാലിക തടസം നേരിടും. റൺവേ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 2026 ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ എല്ലാ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിലാണ് റൺവേ അറ്റകുറ്റപ്പണികൾ നടക്കുന്നത്. ഈ പ്രവർത്തനങ്ങൾ തടസമില്ലാതെ നടത്തുന്നതിനായാണ് സർവീസുകൾ നിർത്തിവയ്ക്കുന്ന തീരുമാനം എടുത്തതെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശ്രീനഗർ വിഭാഗവും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
മുൻപ് വാരാന്ത്യങ്ങളിൽ വിമാനത്താവളം അടച്ചിടാനായിരുന്നു പദ്ധതി. എന്നാൽ പിന്നീട് മാറ്റം വരുത്തി എല്ലാ തിങ്കളും ചൊവ്വയും സർവീസുകൾ നിർത്തിവയ്ക്കുന്ന രീതിയിലാണ് പുതിയ ക്രമീകരണം നടപ്പാക്കുന്നത്. 2026 ഏപ്രിൽ മുതൽ തന്നെ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രമാണ് സർവീസുകൾ അനുവദിച്ചിരുന്നത്. നിലവിൽ പ്രതിദിനം 35 മുതൽ 40 വരെ വിമാന സർവീസുകളാണ് ശ്രീനഗർ വിമാനത്താവളം കൈകാര്യം ചെയ്യുന്നത്.
അതേസമയം, 2026 ഒക്ടോബർ 1 മുതൽ 16 വരെ റൺവേ പൂർണമായും അടച്ചിടാനുള്ള സാധ്യതയും പരിഗണനയിലുണ്ട്. എന്നാൽ ഇതിൽ അന്തിമ തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. യാത്രക്കാർ ഏറ്റവും പുതിയ വിവരങ്ങൾക്കായി വിമാനക്കമ്പനികളുടെയും വിമാനത്താവള അധികൃതരുടെയും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്ന് അധികൃതർ അഭ്യർഥിച്ചു.






