തിരുവനന്തപുരം: വോട്ടെണ്ണൽ പശ്ചാത്തലത്തിൽ പുനക്രമീകരിച്ച എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മുല്യനിർണ്ണയം നാളെ തുടങ്ങും. ഏപ്രിൽ ആറ് മുതൽ 25 വരെ നടത്താനായിരുന്നു നേരത്തെ തീരുമാനം. ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് നടക്കുന്നതിനാലാണ് ഇത് നീട്ടിയത്.
സംസ്ഥാനത്ത് 89 ക്യാമ്പുകളിലായി ഇരുപത്തിനാലായിരത്തോളം അധ്യാപകരാണ് മൂല്യനിർണയത്തിന് വരുന്നത്. പുതുക്കിയ കലണ്ടർ പ്രകാരം മൂന്ന് ഘട്ടമായാണ് മൂല്യനിർണയം. ആദ്യഘട്ടം ഏപ്രിൽ 16 മുതൽ 18 വരെയും രണ്ടാംഘട്ടം ഏപ്രിൽ 20 മുതൽ 25 വരെയും മൂന്നാം ഘട്ടം ഏപ്രിൽ 27 മുതൽ മേയ് രണ്ട് വരെയുമാണ്. മെയ് രണ്ടാം വാരത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.
എസ്എസ്എൽസിക്ക് 4.14 ലക്ഷം വിദ്യാർഥികളുടെ 36 ലക്ഷത്തോളം ഉത്തര കടലാസുകൾ മൂല്യനിർണ്ണയം ചെയ്യും. എഴുപത് കേന്ദ്രങ്ങളിൽ 10,500 അധ്യാപകരാണ് ഇതിന് വേണ്ടത്. ഹയർ സെക്കൻഡറിയിൽ 8.7 ലക്ഷം വിദ്യാർഥികളുടെ 80 ലക്ഷത്തോളം പേപ്പറുകളും വിഎച്ച്എസ് സിയിൽ 30,000 വിദ്യാർഥികളും പരീക്ഷ എഴുതിയിട്ടുണ്ട്. പൊതു വിദ്യാലയങ്ങളിലെ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ പരീക്ഷാ ഫലം മെയ് രണ്ടിന് പുറത്തു വരും.




