ആലപ്പുഴ: മൂന്നുസെന്റ് ചതുപ്പുപ്രദേശത്ത് മേൽക്കൂരയില്ലാത്ത അടുക്കളയുള്ള ഒറ്റമുറി വീട്ടിൽ ദുരിതജീവിതം നയിക്കുകയാണ് അമ്മയും മകനും. ഹരിപ്പാട് ചിങ്ങോലി ഗ്രാമപ്പഞ്ചായത്ത് 13-ാം വാർഡിലെ സച്ചുഭവനത്തിൽ സി. സുധ (48)യും മകൻ സച്ചു (24)വുമാണ് ചുറ്റുമുള്ള ഭൂമിയുടെ ഉടമകൾ വേലികെട്ടിയതിനെ തുടർന്ന് പുറംലോകത്തേക്കുള്ള വഴിയില്ലാതെ കഴിയുന്നത്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഇവർ താമസിക്കുന്ന സ്ഥലത്ത് ഒരുകാലത്ത് ഉണ്ടായിരുന്ന നടവഴി പിന്നീട് രേഖകളിൽ ഉൾപ്പെടുത്താത്തതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. ഇന്ന് വീടിനുചുറ്റും സ്വകാര്യവേലികൾ ഉയർന്നതോടെ പുറത്തേക്കിറങ്ങാൻ പോലും ബുദ്ധിമുട്ടാണ്. സമീപത്തെ കൈത്തോടിലൂടെ വേലിക്കമ്പികൾക്കിടയിലൂടെ കടന്നാണ് ഇപ്പോൾ യാത്ര ചെയ്യേണ്ടത്.
സുധ വീട്ടുവേല ചെയ്ത് ജീവിക്കുന്നു. മകൻ സച്ചു എൻ.ടി.പി.സി.യിൽ താത്കാലിക സുരക്ഷാജീവനക്കാരനാണ്. മഴക്കാലത്ത് വെള്ളം കയറി വീടു മുങ്ങുന്ന അവസ്ഥയും ഇവർക്കുണ്ട്. പാമ്പുശല്യവും സ്ഥിരം പ്രശ്നമാണ്.
ദിവസേനയുള്ള സേവനങ്ങളും ഇവർക്ക് പ്രയാസകരമാണ്. പോസ്റ്റൽ സേവനം, വൈദ്യുതി ബിൽ വിതരണം, ഗ്യാസ് സിലിണ്ടർ വിതരണം എന്നിവ പോലും വീടുവരെയെത്താതെ വഴിയരികിൽ വെച്ച് കൈമാറേണ്ട അവസ്ഥയിലാണ്. രോഗം ബാധിച്ചപ്പോൾ സുധയെ മകൻ തുണിവിരിച്ച് വേലിക്കടിയിലൂടെ പുറത്തേക്ക് വലിച്ചുകൊണ്ടുപോയാണ് ആശുപത്രിയിലെത്തിച്ചതെന്നത് ദുരിതത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.
2003-ൽ പഞ്ചായത്ത് 19,500 രൂപയ്ക്ക് വാങ്ങി നൽകിയ മൂന്നുസെന്റ് ഭൂമിയിലാണ് ഇവർ താമസിക്കുന്നത്. ആദ്യം നടവഴി ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അതിനെ രേഖകളിൽ ഉൾപ്പെടുത്തിയില്ല. വഴിയുണ്ടെന്നു തെളിയിക്കാൻ സാക്ഷികൾ ഇല്ലാതിരുന്നതോടെ കേസിൽ വഴിയടഞ്ഞു. തുടർന്നുള്ള ഭൂമിയുടെ ഉടമകൾ മതിൽ കെട്ടിയതോടെ എല്ലാ വഴികളും അടഞ്ഞു.
2006 മുതൽ മുഖ്യമന്ത്രിയെയും എം.എൽ.എയെയും കളക്ടറെയും തഹസിൽദാറെയും പഞ്ചായത്ത് അധികൃതരെയും ഉൾപ്പെടെ പലർക്കും പരാതികൾ നൽകിയെങ്കിലും പരിഹാരമുണ്ടായിട്ടില്ലെന്ന് സുധ പറയുന്നു. അടുത്തിടെ പട്ടികജാതി വകുപ്പിന്റെ ഉദ്യോഗസ്ഥർ സ്ഥലത്ത് സന്ദർശനം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
ഇതിനിടെ, വഴിയടച്ച ഒരു കുടുംബവുമായി പഞ്ചായത്ത് അധികൃതർ ചർച്ച നടത്തിവരുന്നതായും പ്രശ്നം പരിഹരിക്കാമെന്ന പ്രതീക്ഷയുണ്ടെന്നും വാർഡംഗം എ. സാജൻ അറിയിച്ചു.




