തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം നടുക്കിക്കൊണ്ടാണ് ദളപതി വിജയിന്റെ അവസാന ചിത്രമെന്ന വിശേഷണമുള്ള ‘ജനനായകൻ’ ഇന്റർനെറ്റിൽ ചോർന്നത്. സെൻസർ ബോർഡ് പ്രദർശനാനുമതി നൽകാത്തതിനെ തുടർന്ന് റിലീസ് അനിശ്ചിതത്വത്തിലായിരിക്കെയാണ് കഴിഞ്ഞ ദിവസം എക്സ് പ്ലാറ്റ്‌ഫോമിലൂടെ സിനിമയുടെ പൂർണ്ണരൂപം പുറത്തുവന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഇത്തരത്തിൽ ലീക്കായത് വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
തുടക്കത്തിൽ ഈ സംഭവത്തിനെതിരെ സിനിമാ ലോകത്തുനിന്ന് കാര്യമായ പ്രതികരണങ്ങൾ ഉണ്ടാകാത്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ നടൻ ശിവകാർത്തികേയൻ പരസ്യമായി പ്രതിഷേധവുമായി എത്തിയതോടെ തമിഴ് ഇൻഡസ്ട്രിയിലെ മറ്റ് പ്രമുഖരും പ്രതികരണങ്ങളുമായി രംഗത്തിറങ്ങി. വിശാൽ, കമൽഹാസൻ തുടങ്ങിയവർക്ക് പിന്നാലെ തമിഴ് സിനിമാ ലോകത്തെ സൂപ്പർ താരങ്ങളായ രജനികാന്തും സൂര്യയും ഇപ്പോൾ ശക്തമായ ഭാഷയിൽ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്.
സിനിമ ഓൺലൈനിൽ ചോർന്നത് ഞെട്ടലുണ്ടാക്കുന്ന കാര്യമാണെന്നും ഇത് സിനിമാ വ്യവസായത്തിന് വലിയ വേദനയാണ് നൽകുന്നതെന്നും രജനികാന്ത് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പ്രതികരിച്ചു. സിനിമയെ സ്നേഹിക്കുന്ന എല്ലാ സംഘടനകളും ഇതിനെതിരെ ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ സർക്കാർ ഇടപെടണമെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച ക്രിമിനലുകളെ കണ്ടെത്തി അവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും രജനികാന്ത് പറഞ്ഞു. വലിയ പ്രതിസന്ധികളെ മറികടന്ന് റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന് നേരിട്ട ഈ തിരിച്ചടിയിൽ സിനിമാ പ്രവർത്തകർ ഒന്നടങ്കം വലിയ ആശങ്കയിലാണ്.




