ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച കേസിൽ ദേശീയ ടെസ്റ്റിങ് ഏജൻസിക്ക് (NTA) സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. വീഴ്ചകളിൽ നിന്ന് എൻടിഎ പാഠം പഠിച്ചില്ലെന്ന് ജസ്റ്റിസ് പി എസ് നരസിംഹ അഭിപ്രായപ്പെട്ടു. എൻടിഎയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്. കേസിൽ എൻടിഎയ്ക്കും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.
രണ്ടുവർഷം മുമ്പുണ്ടായ ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് കോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ നിർദേശങ്ങൾ എങ്ങനെ നടപ്പാക്കിയെന്ന് സമിതി ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ സത്യവാങ്മൂലം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. മേൽനോട്ട സമിതിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നും എൻ.ടി.എയോട് കോടതി നിർദേശിച്ചു. കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.






