കൊച്ചി: വാർഷിക ടേണോവർ 50 കോടിയിലധികമുള്ള സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശയ്ക്ക് ടിഡിഎസ് ബാധകമാക്കി ഹൈക്കോടതി. നികുതിയുടെ കാര്യത്തിൽ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് അനുവദിച്ചിരുന്ന ചില ഇളവുകൾ ഇല്ലാതാക്കുന്നതാണെന്ന് ഭേദഗതി എന്ന വാദം തള്ളി ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാനാണ് ഉത്തരവിട്ടത്. മുന്നൂറിലധികം വരുന്ന പ്രാഥമിക സഹകരണ സംഘങ്ങൾ നൽകിയ ഹർജികളാണ് കോടതി തള്ളിയത്. ടിഡിഎസിന്റെ കാര്യത്തിൽ നേരത്തേ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകൾ അന്തിമമാക്കി.
പ്രാഥമിക സഹകരണ സംഘങ്ങൾ അപെക്സ് സൊസൈറ്റിയായ കേരള ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുന്നത്. കേരള ബാങ്കിന്റെ ടേണോവർ 50 കോടിയിലധികമായതിനാൽ എല്ലാ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്കും ടിഡിഎസ് ബാധകമാകുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം സഹകരണ സംഘങ്ങളുടെയും വിറ്റുവരവ് 50 കോടിയിലധികമാണെന്നും ചൂണ്ടിക്കാട്ടി.
ടേണോവർ 50 കോടിയിലധികമുള്ള സഹകരണ സംഘങ്ങൾക്ക് ടിഡിഎസ് ബാധകമാക്കിയതിൽ തെറ്റില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ആദായനികുതി നിയമത്തിന്റെ അടിസ്ഥാനം തന്നെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നികുതി നിശ്ചയിക്കുന്നതാണ്. അതിനാൽ ഭേദഗതിയിൽ ഇടപെടാൻ കാരണമില്ലെന്നും വിലയിരുത്തിയാണ് ഹർജികൾ തള്ളിയത്. ഉത്തരവിനെതിരേ സഹകരണ സംഘങ്ങളുടെ സംഘടന ഡിവിഷൻ ബെഞ്ചിനെ സമീപിക്കും.


