ധാക്ക: ബംഗ്ലാദേശിൽ മൂന്ന് ദിവസമായി കാണാതായിരുന്ന ക്ഷേത്ര ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോക്സ് ബസാർ ജില്ലയിലെ സദർ ഉപസിലയിലെ കുരുഷ്കുൽ യൂണിയനിലുള്ള പുലിഷോറ ഘോണ നാഗപഞ്ചമി ക്ഷേത്രത്തിലെ ജീവനക്കാരനായ നയൻ ദാസ് (35) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ചില അജ്ഞാതർ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയതിനെ തുടർന്ന് നയൻ ദാസ് കാണാതാവുകയായിരുന്നു. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ബുധനാഴ്ച ഉച്ചയോടെ ക്ഷേത്രത്തിന് സമീപമുള്ള മലയോര പ്രദേശത്ത് ഒരു മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു.
കഴുത്തിൽ ഗുരുതര പരിക്കുകളുണ്ടെന്നും സംഭവം കൊലപാതകമാണെന്നും ക്ഷേത്ര ഭാരവാഹികൾ ആരോപിച്ചു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
ഈ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ ഹിന്ദു മതവിശ്വാസിയുടെ മരണമാണിത്. സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.




