തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരണം വൈകുന്നത് ഭരണനടപടികളെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോർട്ട്. പെരുമാറ്റച്ചട്ടം നീക്കപ്പെട്ടിട്ടും അധികാരം കൈമാറുന്നതിലെ വൈകൽ വകുപ്പുതല പ്രവർത്തനങ്ങളിൽ തടസ്സം സൃഷ്ടിക്കുന്നുവെന്നാണ് സൂചന.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരുന്നെങ്കിലും അവരെ പഴയ സ്ഥാനങ്ങളിൽ തിരിച്ചെത്തിക്കാത്തത് വകുപ്പുകളിൽ പ്രവർത്തന മന്ദഗതിക്ക് കാരണമാകുന്നു. ഇതിന്റെ ഫലമായി പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ ഉദ്യോഗസ്ഥർ മടിക്കുകയാണെന്നും പറയുന്നു.
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പാഠപുസ്തക അച്ചടി ഇതുവരെ പൂർത്തിയായിട്ടില്ല. കടലാസ് ക്ഷാമമാണ് പ്രധാന തടസം. ഇതിൽ തീരുമാനമെടുക്കാൻ മന്ത്രിതല നേതൃത്വം ഇല്ലാത്തതും ആശയക്കുഴപ്പം വർധിപ്പിക്കുന്നു.
അതേസമയം, കാലവർഷം അടുത്തിരിക്കെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടില്ല. രണ്ടാഴ്ചയ്ക്കകം മഴക്കാലം തുടങ്ങാനിരിക്കെ തയ്യാറെടുപ്പുകൾ വൈകുന്നതിൽ ആശങ്ക ഉയരുന്നുണ്ട്.






