പാലക്കാട്: പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കടുത്ത ചൂടിന് കാരണമായിരുന്ന എതിർചുഴലി (ആന്റി സൈക്ലോൺ) ദുർബലമാകുന്നതായി കാലാവസ്ഥ വകുപ്പ്. ഇതോടെ അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി ഡയറക്ടർ നിത കെ. ഗോപാലൻ അറിയിച്ചു.
ഒരാഴ്ച മുമ്പ് രൂപപ്പെട്ട എതിർചുഴലി മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, തെലങ്കാന, കേരളം എന്നിവയുടെ ഭാഗങ്ങളിലായി വ്യാപിച്ചുകിടന്ന് ചൂട് വർധിപ്പിക്കുകയും വേനൽമഴ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഉത്തരേന്ത്യയിൽ നിന്ന് എത്തുന്ന ചൂടുകാറ്റ് മുകളിലേക്ക് ഉയരാതെ താഴ്ന്ന നിലയിൽ തന്നെ വ്യാപിപ്പിക്കുന്നതാണ് ഈ പ്രതിഭാസത്തിന്റെ സ്വഭാവം. അതുകൊണ്ടുതന്നെ ചിലയിടങ്ങളിൽ മഴ ലഭിച്ചിട്ടും ചൂട് കുറയാത്ത സാഹചര്യം നിലനിന്നു.
സാധാരണ ചുഴലിക്കാറ്റുകൾ ചൂടും ഈർപ്പവും മുകളിലേക്ക് ഉയർത്തി മഴമേഘങ്ങൾ രൂപപ്പെടാൻ സഹായിക്കുന്നതിന്റെ വിപരീതമായാണ് എതിർചുഴലി പ്രവർത്തിക്കുന്നത്. ഇതുമൂലം അന്തരീക്ഷത്തിലെ ചൂട്–ഈർപ്പ് തുലനം തെറ്റുകയും ചൂട് കൂടുകയും ചെയ്തു.
എതിർചുഴലിയുടെ സ്വാധീനം കുറയുന്നതോടെ ഏപ്രിൽ 28 മുതൽ സംസ്ഥാനത്ത് വ്യാപകമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തൽ. തമിഴ്നാട് തീരത്ത് ന്യൂനമർദ്ദ പാത്തി രൂപപ്പെടാനുള്ള സാധ്യതയും മുന്നറിയിപ്പുണ്ട്.
കടൽതീരങ്ങളിൽ നിന്നുള്ള കാറ്റ് വൈകി എത്തുന്നതും ഇത്തവണ ചൂട് വർധിക്കാൻ കാരണമായതായി കാലാവസ്ഥ ശാസ്ത്രജ്ഞർ പറയുന്നു. കടൽ ചൂടാകുന്നതിന്റെ ഫലമായി കാറ്റിന്റെ സമയക്രമത്തിൽ മാറ്റമുണ്ടായതും ഇതിന് പിന്നിലുണ്ട്.
പാലക്കാട് ഉൾപ്പെടെ സംസ്ഥാനത്തെ പലഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിനോട് ചേർന്ന ചൂട് രേഖപ്പെടുത്തി. സാധാരണ ശരാശരിയെക്കാൾ 4.5 ഡിഗ്രി കൂടുതലായാൽ അതിനെ ഉഷ്ണതരംഗമായി കണക്കാക്കുന്നതാണ്. തുലാവർഷം കുറഞ്ഞതും തുടക്കത്തിൽ വേനൽമഴ ലഭിക്കാത്തതും ഇത്തവണ ചൂട് കൂടാൻ കാരണമായി.




