തിരുവനന്തപുരം: കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 270 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ ജില്ലകളിലായി 296 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
അതിഥി തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന പെരുമ്പാവൂരിൽ നടത്തിയ വ്യാപക പരിശോധനകളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. മുക്കും മൂലയും പരിശോധിച്ച് ലഹരിവസ്തുക്കൾ കണ്ടെത്തുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതിന് പിന്നാലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സമൂഹമാധ്യമത്തിൽ പങ്കുവെച്ച “പെരുമ്പാവൂർ തൂഫാനടിച്ചോ?” എന്ന കമന്റും ശ്രദ്ധനേടി.
ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിൽ 0.3565 കിലോഗ്രാം എംഡിഎംഎ, 10.893 കിലോഗ്രാം കഞ്ചാവ്, 157 കഞ്ചാവ് ബീഡികൾ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽപ്പനയിലും വിതരണത്തിലും ഉൾപ്പെട്ടവരെ ലക്ഷ്യമിട്ടാണ് നടപടി.
മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിൽ ‘തൂഫാൻ ഇന്റലിജൻസ്’ എന്ന പ്രത്യേക സംഘവും രൂപീകരിച്ചിട്ടുണ്ട്. മയക്കുമരുന്ന് ശൃംഖലയുടെ ഉറവിടം കണ്ടെത്തി തകർക്കുക എന്നതാണ് സംഘത്തിന്റെ പ്രധാന ദൗത്യം.
മയക്കുമരുന്ന് വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് പൊലീസിനെ അറിയിക്കാമെന്നും വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. 9497979794, 9497927797 എന്നീ നമ്പറുകളിലോ 9995966666 എന്ന വാട്‌സ്ആപ്പ് നമ്പറിലോ വിവരങ്ങൾ കൈമാറാവുന്നതാണ്.






