കണ്ണൂർ: കാവിൽ പോകുന്നവർക്കും ക്ഷേത്രത്തിൽ പോകുന്നവർക്കും പള്ളിയിൽ പോകുന്നവർക്കും സിപിഎമ്മിൽ അംഗത്വമെടുക്കാമെന്ന് വ്യക്തമാക്കുകയാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. സമസ്ത നേതാവ് സത്താർ പന്തല്ലൂരിന്റെ വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിൽ അംഗത്വമെടുത്താൽ സ്വർഗത്തിൽ പോകുമെന്ന് ഖുർആനിലോ ഹദീസിലോ എവിടെയും പറഞ്ഞിട്ടില്ലെന്നും ജയരാജൻ പറയുന്നു.
ഒരു മതവിശ്വാസി പാർട്ടിയിൽ അംഗത്വമെടുക്കരുതെന്ന് സിപിഎമ്മിന്റെ ഭരണഘടനയിൽ പറഞ്ഞിട്ടില്ല. ആയിരക്കണക്കിന് മതവിശ്വാസികൾ നിലവിൽ പാർട്ടി അംഗങ്ങളായി സിപിഎമ്മിൽ പ്രവർത്തിക്കുന്നുണ്ട്. ഇസ്‌ലാമിക വിശ്വാസപ്രകാരം പലിശ വാങ്ങുന്നത് ഹറാമാണ്. എന്നാൽ മുസ്ലിം ലീഗിലെ നിരവധി നേതാക്കൾ സഹകരണ ബാങ്കുകളുടെ തലപ്പത്തുണ്ട്. അപ്പോൾ ഇസ്‌ലാമിന്റെ ആശയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന മുസ്ലിം ലീഗിൽ പ്രവർത്തിക്കാമോ എന്ന കാര്യം സത്താർ പന്തല്ലൂർ വ്യക്തമാക്കണം എന്നും ജയരാജൻ പറയുന്നു.






