തിരുവനന്തപുരം: പുനർവിവാഹിതരായ മാതാപിതാക്കളുടെ ആദ്യവിവാഹത്തിലെ കുട്ടികൾക്ക് വേണ്ട പരിഗണനയും കരുതലും ഉറപ്പാക്കാൻ
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘സുരക്ഷാമിത്ര’. ഇത്തരത്തിലുള്ള കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു പ്രവർത്തനം നടക്കുന്നത്. ഇതിന്റെ ഭാഗമായി മാതാപിതാക്കൾ പുനർവിവാഹിതരായ കുട്ടികളുടെ പട്ടിക സ്കൂളുകളിൽ തയ്യാറാക്കും. അവരുടെ വീടുകൾ മാസത്തിലൊരിക്കൽ ഉദ്യോഗസ്ഥർ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കും. അധ്യാപകർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, സൗഹൃദ ക്ലബുകൾ എന്നിവയുടെ സഹകരണവും ഉണ്ടാകും.
ഫ്ളാറ്റുകളിലും ഒറ്റപ്പെട്ട വീടുകളിലുമുള്ള കുട്ടികൾ, ഒറ്റരക്ഷിതാവ് മാത്രമുള്ള കുട്ടികൾ, ജോലിക്കാരായ മാതാപിതാക്കളുള്ള കുട്ടികൾ എന്നിവരുടെ സംരക്ഷണവും സുരക്ഷാമിത്രയിൽ ഉറപ്പാക്കും. സുരക്ഷാമിത്രയിൽ കുട്ടികൾക്ക് നേരിട്ടും പരാതി അറിയിക്കാം. ഇതിനായി സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കും. പരാതി നൽകുന്ന കുട്ടികളുടെ വിവരങ്ങൾ രഹസ്യമായിരിക്കും.




