മിഥുന്‍ നാഥ്
മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി പ്രചരണം സജീവമാക്കിയതോടെ പാലക്കാട്, ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ ചൂട് പിടിച്ചിരിക്കുകയാണ്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്ക് പുറമെ പിവി അന്‍വര്‍ എംഎല്‍എ യുടെ സംഘടനയായ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ സ്ഥാനാര്‍ത്ഥികളും രണ്ടിടത്തും മത്സരരംഗത്തുണ്ട്. പാലക്കാടാണ് ഇത്തവണ പോരാട്ടം തീപാറുന്നത്.
സീറ്റ് നിലനിര്‍ത്താന്‍ ഇറങ്ങുന്ന കോണ്‍ഗ്രസിന് ശക്തമായ പോരാട്ടമാണ് ഇത്തവണ നേരിടേണ്ടി വരുന്നത്. കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയാണ് മുഖ്യഎതിരാളി. ഒപ്പം സ്വന്തം പാളയത്തില്‍ നിന്ന് വിട്ട് പോയ യുവ നേതാവ് എല്‍ഡിഎഫിന്റെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയതും കോണ്‍ഗ്രസിനും യുഡിഎഫിനും തലവേദന സൃഷ്ടിക്കുന്നുണ്ട്.

2021 ലെ നിയമസഭാ തെരഞ്ഞൈടുപ്പില്‍ 3859 വോട്ടുകള്‍ക്ക് മാത്രം തോറ്റ ബിജെപി ഇത്തവണ വലിയ ആത്മവിശ്വാസത്തിലാണ്. അതേസമയം, കോണ്‍ഗ്രസിനും ബിജെപിക്കും ഇത്തവണ പാളയത്തിലെ പട ആശങ്കയാകുന്നുണ്ട്. സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതെ വന്നതോടെയാണ് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയിരുന്ന പി സരിന്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പാര്‍ട്ടി വിട്ടതും മറുകണ്ടം ചാടി സ്ഥാനാര്‍ത്ഥി ആയതും.
സരിന്റെ പോക്ക് പാര്‍ട്ടി വലിയ തിരിച്ചടിയായി വിലയിരുത്തുന്നില്ല.. എന്നാല്‍ സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ പലരും സമാനമായ നിലപാട് സ്വീകരിക്കുകയും വിമര്‍ശനങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്തിരിക്കുന്ന അതൃപ്തിയാണ് ഇതിലൂടെ പുറത്ത് വരുന്നത്.
പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കെഎ ഷാനിബ് സ്വതന്ത്രനായി മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ്.. പല നേതാക്കളും പാര്‍ട്ടിയോട് ഇടഞ്ഞിട്ടുണ്ട്. ഇത് തിരിച്ചടിയാകുമെന്ന് കണ്ട് അതൃപ്തിയുള്ള നേതാക്കളുമായി ചര്‍ച്ച നടത്താനാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനം. സരിനെ പോലയല്ല, മറ്റ് നേതാക്കള്‍ ഇടഞ്ഞ് നില്‍ക്കുന്നതെന്ന തിരിച്ചറിവിലാണ് ഇത്തരമൊരു നീക്കം.
കോണ്‍ഗ്രസിന് വെല്ലുവിളി തീര്‍ക്കുന്ന മറ്റൊരു ഘടകം അന്‍വറിന്റെ സ്ഥാനാര്‍ത്ഥികളാണ്. പാലക്കാട് മണ്ഡലത്തില്‍ എംഎം മിന്‍ഹാജ് മതേതര വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാക്കുമോ എന്നതാണ് വിഷയം. അങ്ങനെ വന്നാല്‍ അത് കോണ്‍ഗ്രസിന് തിരിച്ചടി ആയേക്കുമെന്ന വിലയിരുത്തലുകള്‍ ഉണ്ട്.
ചേലക്കരയില്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് കണ്ടെത്തിയ എന്‍കെ സുധീറാണ് സ്ഥാിനാര്‍ത്ഥി. രണ്ടിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിലപേശലിനാണ് അന്‍വറിന്റെ ശ്രമം. പാലക്കാടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ അന്‍വര്‍ വച്ച ഉപാധി ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച് തന്റെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണം എന്നാണ്.
തന്റെ പിന്തുണ തേടി യുഡിഎഫ് നേതാക്കള്‍ ബന്ധപ്പെട്ടിരുന്നെന്ന് അന്‍വര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ച പ്രതിപക്ഷ നേതാവ് അന്‍വര്‍ തങ്ങളെ ബന്ധപ്പെട്ടു എന്നാണ് പറഞ്ഞത്.
അന്‍വറിന്റ ഉപാധിക്ക് വഴങ്ങില്ല, തങ്ങള്‍ മുന്നോട്ട് പോകും, അന്‍വറിന്റെ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചാലും ഒന്നുമില്ല എന്ന ശക്തമായ നിലപാടാണ് വിഡി സതീശന്‍ സ്വീകരിച്ചത്. സൗകര്യമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചാല്‍ മതിയെന്നാണ് സതീശന്‍ പ്രതികരിച്ചത്. കെപിസിസി പ്രസിഡന്റെകെ സുധാകരന്‍ നടത്തിയ പ്രതികരണം വളരെ പ്രസക്തമാണ്.
യുഡിഎഫിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ട സുധാകരന്‍ അന്‍വറിന് ജനാധിപത്യ വ്യക്തികളോടൊപ്പം നില്‍ക്കാന്‍ താത്പര്യം ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ഭാവി ഭദ്രമാക്കാം. വലിയ വിജയപ്രതീക്ഷ വച്ചുപുലര്‍ത്തുന്ന പാലക്കാട് ബിജെപിയിലും കാര്യങ്ങള്‍ അത്രപന്തിയല്ല.. സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ കടുത്ത അമര്‍ഷത്തിലാണ് സംസ്ഥാന ഉപാധ്യക്ഷ കൂടിയായ ശോഭ സുരേന്ദ്രന്‍.
അഗണനയില്‍ പ്രതിഷേധിച്ച് ഇന്നലെ നടന്ന മണ്ഡലം കമ്മറ്റി യോഗം ശോഭ പക്ഷം ബഹിഷ്‌കരിച്ചു. 70 പേര്‍ പങ്കെടുക്കേണ്ട യോഗത്തില്‍ 21 പേര്‍ മാത്രമാണ് എത്തിയത്. എന്നാല്‍ പാര്‍ട്ടിയില്‍ ഭിന്നത ഇല്ലെന്നാണ് സ്ഥാിനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ പ്രതികരണം. ആ പറച്ചിലില്‍ അദ്ദേഹത്തിന് തന്നെ ആത്മവിശ്വാസം ഉണ്ടോ എന്നത് സംശയമാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ ശോഭയെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഫ്‌ലക്‌സുകള്‍ മണ്ഡലത്തില്‍ നിരിന്നിരുന്നു. ആ ഫ്‌ലക്‌സുകള്‍ ഇന്നലെ രാത്രി നശിപ്പിച്ച നിലയില്‍ കണ്ടെത്തി.
ഇതിന് പിന്നില്‍ സാമൂഹിക വിരുദ്ധരെന്നാണ് കൃഷ്ണകുമാര്‍ ഉള്‍പ്പെടെ പറയുന്നത്. ശോഭയെ സ്ഥാനാര്‍ത്ഥിയാക്കണം എന്നായിരുന്നു കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ നിലപാട്. മത്സരിക്കുന്ന മണ്ഡലങ്ങളിലൊക്കെ ഗണ്യമായ രീതിയില്‍ വോട്ട് വിഹിതം വര്‍ധിപ്പുക്കുന്ന സ്ഥാനാര്‍ത്ഥിയാണ് ശോഭ. അതുകൊണ്ട് തന്നെ ഇത്തവണ പാലക്കാട് ശോഭയെ നിര്‍ത്തിയിരുന്നെങ്കില്‍ വിജയം സുനിശ്ചിതമാണെന്നായിരുന്നു ശോഭ പക്ഷത്തിന്റെ നിലപാട്.


