കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ ശ്രദ്ധേയമായ ഒരു മണ്ഡലമാണ് കോട്ടയം. കോട്ടയം മുനിസിപ്പാലിറ്റിയും കോട്ടയം താലൂക്കിൽ ഉൾപ്പെടുന്ന പനച്ചിക്കാട് , വിജയപുരം എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണ് കോട്ടയം. ഇത്തവണ കോട്ടയത്തെ പോരാട്ടം ശക്തവും വാശിയേറിയതുമാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. കോട്ടയം നിയമസഭാ മണ്ഡലം എൽഡിഎഫിനോ യുഡിഎഫിനോ മാത്രം വിജയം നൽകിയ മണ്ഡലമൊന്നുമല്ല കോട്ടയം. ഇരുമുന്നണികൾക്കും ഇവിടെ വിജയം നേടാനായിട്ടുണ്ട്. എൽഡിഎഫിലെ പ്രമുഖ നേതാവായിരുന്ന അന്തരിച്ച ടി കെ രാമകൃഷ്ണനും ഇപ്പോഴത്തെ സീനിയർ നേതാവും മന്ത്രിയുമായ വി.എൻ വാസവനും ഈ മണ്ഡലത്തിൽ നിന്ന് വിജയിച്ചവരാണ്. എന്നാൽ വി എൻ വാസവൻ ഇപ്പോൾ ഏറ്റുമാനൂർ നിയോജക മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.
യുഡിഎഫിലേക്ക് വന്നാൽ, കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന വയലാർ രവിയുടെ ഭാര്യ അന്തരിച്ച മേഴ്സി രവി ഈ മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയിരുന്നു. ഇപ്പോൾ കോൺഗ്രസിലെ സീനിയർ നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കോട്ടയത്തിന്റെ എംഎൽഎ. മുൻപ് തിരുവഞ്ചൂരിനെ എൽഡിഎഫിലെ ടി കെ രാമകൃഷ്ണൻ ഈ മണ്ഡലത്തിൽ തോൽപ്പിച്ച ചരിത്രവുമുണ്ട്. തിരുവഞ്ചൂർ ആദ്യമായി കോട്ടയത്ത് മത്സരിക്കാനെത്തിയപ്പോൾ അന്നത്തെ നിയമസഭാ പ്രതിനിധിയായിരുന്ന വി.എൻ. വാസവനെയാണ് പരാജയപ്പെടുത്തിയത്. ചെറിയ ഭൂരിപക്ഷത്തിനായിരുന്നു അന്ന് തിരുവഞ്ചൂരിന്റെ വിജയം. എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ തിരുവഞ്ചൂർ വാസവനെ തോൽപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആദ്യം അടൂർ നിയോജകമണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്.
അടൂർ സംവരണ മണ്ഡലമായതോടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനെത്തിയത്. വർഷങ്ങൾക്ക് മുൻപ് തിരുവഞ്ചൂർ കോട്ടയത്ത് ടി.കെ. രാമകൃഷ്ണനോട് മത്സരിച്ച അന്നത്തെ കോട്ടയമല്ല ഇപ്പോഴുള്ളത്. അന്ന് എൽഡിഎഫിന് മുൻതൂക്കമുണ്ടായിരുന്ന മണ്ഡലമായിരുന്നു ഇത്. മണ്ഡലം പുനർനിർണയത്തിൽ കോട്ടയം നിയോജകമണ്ഡലത്തിലെ ചില ഭാഗങ്ങൾ ഏറ്റുമാനൂർ നിയോജകമണ്ഡലത്തോട് ചേർത്തതിനെ തുടർന്ന് ഇപ്പോൾ ഇരുമുന്നണികൾക്കും മുൻതൂക്കം അവകാശപ്പെടാവുന്ന മണ്ഡലമായി കോട്ടയം മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തരായ സ്ഥാനാർത്ഥികളെ തന്നെ ഇറക്കി മത്സരിപ്പിക്കാൻ മൂന്ന് മുന്നണികളും ശ്രമിക്കും. എങ്ങനെയെങ്കിലും കോട്ടയം പിടിച്ചെടുക്കുകയെന്നത് മുന്നണികളുടെ അഭിമാന പ്രശ്നമായി മാറും.
സ്ഥാനാർഥിയുടെ കാര്യത്തിൽ യുഡിഎഫിൽ വലിയ മാറ്റങ്ങൾക്കൊന്നും സാധ്യതയില്ല. ഇപ്പോഴത്തെ എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെയായിരിക്കും അവിടെ മത്സരിക്കുകയെന്നത് ഏറെക്കുറെ ഉറപ്പാണ്. യുഡിഎഫിൽ മറ്റൊരാളെയും ശക്തനായി ഉയർത്തിക്കാട്ടാനില്ല. മാത്രവുമല്ല തിരുവഞ്ചൂരിന് ജനപ്രീതിയുണ്ട്. കോട്ടയത്തെ സാധാരണക്കാർക്കിടയിൽ അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ട്. മാത്രമല്ല, കോട്ടയത്ത് ജനിച്ചു വളർന്നതുകൊണ്ട് അവിടുത്തെ ഓരോ സ്ഥലവും അദ്ദേഹത്തിന് പരിചിതമാണ്. തിരുവഞ്ചൂരിന്റെ രാഷ്ട്രീയ പ്രവർത്തന മേഖലയും കോട്ടയം തന്നെയാണ്. അതുകൊണ്ട് കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയായി തിരുവഞ്ചൂർ തന്നെ വരുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അപ്പോൾ മറുഭാഗത്ത് തിരുവഞ്ചൂരിനോട് മത്സരിക്കാൻ ശക്തരായ ആളുകളെയാണ് ഇരുമുന്നണികളും തേടുന്നത്.
എൻഡിഎ മുന്നണിയിൽ കോട്ടയത്ത് ഒരു ക്രിസ്ത്യൻ സ്ഥാനാർത്ഥി വരാനാണ് കൂടുതൽ സാധ്യത. അങ്ങനെയാണെങ്കിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മത്സരിക്കാൻ എത്തുമെന്നാണ് അറിയുന്നത്. മുൻപ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചുള്ള പരിചയവും ജോർജ് കുര്യനുണ്ട്. കോട്ടയത്തെ നന്നായി അറിയാവുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ഈ മൂന്നുപേരും കോട്ടയത്ത് സ്ഥാനാർത്ഥികളായി വന്നാൽ മത്സരം തീപാറുമെന്ന കാര്യത്തിൽ സംശയമില്ല. ജോർജ് കുര്യന് പുറമെ ഷോൺ ജോർജിനെയും മണ്ഡലത്തിൽ ബിജെപി പരിഗണിക്കുവാൻ സാധ്യതയുണ്ട്. ഇടതുപക്ഷവും രണ്ടും കൽപ്പിച്ചാകും പോരാട്ടത്തിന് ഇറങ്ങുക. സിപിഎമ്മിന്റെ കൈവശമുള്ള സീറ്റിൽ ഏറെക്കാലമായി പാർട്ടിയുമായി അകന്നു കഴിയുന്ന സുരേഷ് കുറുപ്പ് സ്ഥാനാർത്ഥിയായേക്കും.
സുരേഷ് കുറുപ്പും തിരുവഞ്ചൂർ രാധാകൃഷ്ണനെപ്പോലെ കോട്ടയം സ്വദേശിയാണ്. കോട്ടയംകാർക്ക് സുപരിചിതനുമാണ്. എൽഡിഎഫിന്റെ സൗമ്യ മുഖം എന്നാണ് സുരേഷ് കുറുപ്പിനെ വിശേഷിപ്പിക്കുന്നത്. മാത്രമല്ല, അദ്ദേഹം ജനകീയനുമാണ്. കാര്യങ്ങൾ ഈ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ സുരേഷ് കുറുപ്പ് തന്നെയാകും കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകാൻ സാധ്യത. മുൻ കോട്ടയം എംപിയും മുൻ ഏറ്റുമാനൂർ എംഎൽഎയുമായിരുന്നു സുരേഷ് കുറുപ്പ്. മികച്ച പാർലമെന്റേറിയൻ എന്ന പേരും അദ്ദേഹത്തിനുണ്ട്. അതേസമയം, നിലവിലെ കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകനും ഒരുപക്ഷേ മണ്ഡലത്തിലെ സ്ഥാനാർത്ഥി ആയേക്കുമെന്ന അഭ്യൂഹങ്ങളും പടരുന്നുണ്ട്. അത്തരം ചർച്ചകളിൽ കോൺഗ്രസ് നേതൃത്വം യാതൊരു നിലപാടും പറയുന്നതുമില്ല.




