വയനാട്: കല്‍പ്പറ്റ പനമരം പ്രദേശത്ത് ജനവാസ മേഖലയിലിറങ്ങി ഭീതി സൃഷ്ടിച്ചിരുന്ന പുലി മരിച്ചു. വനംവകുപ്പ് വല ഉപയോഗിച്ച് പിടികൂടിയ പുലിയാണ് പിന്നീട് ചത്തത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു.
പ്രദേശവാസിയായ വാസുദേവൻ നായരുടെ മൂന്ന് ആടുകളെ പുലി ആക്രമിച്ച് കൊന്നിരുന്നു. തുടർന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് പുലിയെ പിടികൂടിയത്. പിടികൂടിയതിന് ശേഷം കുപ്പാടി മൃഗപരിചരണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് മരണം സ്ഥിരീകരിച്ചത്.
പരിശോധനയിൽ പുലിക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. അവശനായ നിലയിലാണ് പുലിയെ കണ്ടെത്തിയതെന്നും അധികൃതർ വ്യക്തമാക്കി. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമായിരിക്കുകയുള്ളുവെന്ന് വനംവകുപ്പ് അറിയിച്ചു.




