ബെംഗളൂരു: കർണാടകയിലെ ചാമരാജനഗറിൽ തീർത്ഥാടനത്തിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ചു. ബെംഗളൂരു ലഗ്ഗരെ സ്വദേശിയായ ഹർഷിത് ആണ് മരിച്ചത്. കുടുംബത്തിലെ പത്തോളം പേരോടൊപ്പം മഹദേശ്വര ക്ഷേതത്തിൽ നിന്ന് നാഗമലയിലേക്ക് കാൽനടയായി പോകുന്നതിനിടെയാണ് സംഭവം നടന്നത്. നാഗമലൈ പാതയിലെ ഇൻഡിഗനത്ത പ്രദേശത്തിന് സമീപം വെച്ചാണ് പുള്ളിപ്പുലി കുട്ടിയെ ആക്രമിച്ചത്.
കുടുംബാംഗങ്ങൾ നോക്കിനിൽക്കെയായിരുന്നു ആക്രമണം. കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. തുടർന്ന് വീട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. നാട്ടുകാരും വനംവകുപ്പും ചേർന്ന് പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയുടെ മൃതദേഹം വനത്തിനുള്ളിൽ നിന്ന് കണ്ടെത്തി. മഹദേശ്വരന്റെ 77 കുന്നുകളിൽ ഒന്നായ നാഗമലൈ നിബിഡ വനമേഖലയാണ്. ഇവിടെ വന്യമൃഗങ്ങളുടെ സാന്നിധ്യം സാധാരണമാണ്.
ഈ പാതയിൽ മുൻപും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഏതാനും മാസം മുൻപ് ഇതേ പ്രദേശത്ത് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് തീർത്ഥാടന പാതകളിലെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്ക ഉയരുകയാണ്. രാത്രിയിലും അതിരാവിലെയും വന്യമൃഗങ്ങൾ കൂടുതലായി സഞ്ചരിക്കുന്നതിനാൽ ഭക്തർക്കായി കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.






