തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെ ഉറങ്ങിയെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോൾ വീഡിയോകൾക്ക് മറുപടിയുമായി പാറശാല എംഎഎ സി കെ. ഹരീന്ദ്രൻ. ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചക്കാലം ചികിത്സയിലായിരുന്നെന്നും ബജറ്റ് ചർച്ചയുടെ പ്രാധാന്യവും ജനങ്ങളോടുള്ള ഉത്തരവാദിത്വവും കണക്കിലെടുത്താണ് പൂർണ്ണമായി സുഖം പ്രാപിക്കുന്നതിന് മുൻപ് സഭയിലെത്തിയതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.
രോഗാവസ്ഥയിൽ നിന്നുള്ള ശാരീരിക ക്ഷീണത്തെ മനുഷ്യത്വപരമായി കാണുന്നതിന് പകരം, പരിഹാസത്തിനും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കുമായി ഉപയോഗിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന് ചേർന്നതല്ലെന്നും എംഎൽഎ കുറിച്ചു. കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനത്തിനിടെയുള്ള ദൃശ്യങ്ങളാണ് ചിലർ വിലകുറഞ്ഞ രാഷ്ട്രീയ പ്രചാരണങ്ങൾക്കായി സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു. ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചക്കാലമായി നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സയിലായിരുന്നുവെന്നും ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരുന്നെങ്കിലും സഭയിലെ ചർച്ചകളുടെ പ്രാധാന്യം കണക്കിലെടുത്താണ് ആരോഗ്യം വകവയ്ക്കാതെ എത്തിയതെന്നും എംഎൽഎ വിശദീകരിച്ചു.






