വെനിസ്വേലയിൽ അമേരിക്ക കടന്നുകയറി ആക്രമിച്ചത് അന്താരഷ്ട്രത്തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തും ശക്തമായതോടെയാണ് വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയൊടുള്ള അമേരിക്കയുടെ വിരോധം കടുപ്പം പിടിച്ചത്. മഡുറോയുടെ ഭരണകാലത്തെ വെനിസ്വേലയിലെ ജനാധിപത്യം, പേരിൽ മാത്രമാണെന്ന ആരോപണം അന്താരാഷ്ട്ര തലത്തിൽ തന്നെ ശക്തമാണ്.
ഹ്യൂഗോ ഷാവേസിൻറെ അനന്തരാവകാശിയായി ഭരണമേൽക്കുമ്പോൾ ഏകാധിപതിയായിരുന്നില്ല മഡൂറോ. എന്നാൽ എണ്ണവിലയിലെ കുത്തനെ ഇടിവും അതിനെ തുടർന്നുണ്ടായ ഭരണ-സാമ്പത്തിക പ്രതിസന്ധിയും അദ്ദേഹത്തിന്റെ ഭരണശൈലിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ഇതോടെ രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലായി. ലക്ഷക്കണക്കിന് വെനിസ്വേലക്കാർ രാജ്യംവിട്ട് പലായനം ചെയ്തു.
ജനപ്രീതി കുറഞ്ഞതും സമ്പദ്‌വ്യവസ്ഥ തകർന്നതും കടുത്ത സാമ്പത്തിക ഉപരോധങ്ങൾ നേരിടേണ്ടി വന്നതുമെല്ലാമുണ്ടായിട്ടും മഡൂറോയെ താഴെയിറക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങൾ ഒന്നും തന്നെ വിജയിച്ചില്ല. രാജ്യത്തിനകത്തും പുറത്തും നിന്ന് ശക്തമായ സമ്മർദങ്ങൾ ഉയർന്നുവന്നിട്ടും മഡുറോ അധികാരത്തിൽ കൂടുതൽ പിടിമുറുക്കുകയായിരുന്നു.
വെനിസ്വേലൻ അഭയാർത്ഥികളും മയക്കുമരുന്ന് കടത്തുമാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രധാന ആശങ്കകളിൽ ഒന്നായി മാറിയത്. എന്നാൽ കണക്കുകൾ പരിശോധിക്കുമ്പോൾ, വെനിസ്വേലയിലൂടെ അമേരിക്കയിലെത്തുന്ന മയക്കുമരുന്നിന്റെ അളവ് താരതമ്യേന വളരെ കുറവാണെന്ന് വ്യക്തമാണ്. കൊക്കെയ്ൻ ഉത്പാദനത്തിൽ ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രം കൊളംബിയയായതിനാൽ, അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ മുഖ്യപാതയും പസഫിക് സമുദ്ര വഴിയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൊക്കെയ്നും ഹെറോയിനും മാത്രമല്ല, അവയെക്കാൾ ഏകദേശം അൻപത് ഇരട്ടി ശക്തിയുള്ള ഫെന്റനൈൽ പോലുള്ള അത്യന്തം അപകടകരമായ മയക്കുമരുന്നുകളും വെനിസ്വേലയിൽ നിന്ന് അമേരിക്കയിലേക്കെത്തുന്നുണ്ടന്നാണ് ട്രംപ് ഉന്നയിക്കുന്ന പ്രധാന ആരോപണം.
എന്നാൽ,അമേരിക്കയുടെ ലക്ഷ്യം വെനിസ്വേലയുടെ എണ്ണയാണെന്നാണ് പൊതുവെയുളള വിലയിരുത്തൽ. മഡൂറോ സർക്കാരിൻറെ പ്രധാന വരുമാന മാർഗം എണ്ണയാണ്. വെനിസ്വേലയുടെ ദിവസേനയുള്ള എണ്ണ കയറ്റുമതി ഏകദേശം ഒൻപത് ലക്ഷം ബാരലുകളാണ്. അതിൽ വലിയ പങ്കും വാങ്ങുന്നത് ചൈനയാണ്. പക്ഷേ, അമേരിക്കയുടെ കണക്കുകൂട്ടൽ അനുസരിച്ച് 9 ലക്ഷമെന്നത് വെനിസ്വേലയുടെ എണ്ണ സമ്പത്തിൻറെ കാൽഭാഗം പോലുമാവുന്നില്ല എന്നാണ്.
ആഗോള ഉത്പാദനത്തിൻറെ 8 ശതമാനം മാത്രമാണ് വെനിസ്വേലയുടെ സംഭാവന. എന്നാൽ അമേരിക്കയുടെ തന്നെ കണക്കുകൾ പ്രകാരം ലോകത്തിൽ ഏറ്റവും വലിയ എണ്ണശേഖരം ഉള്ള രാജ്യം വെനിസ്വേലയാണ് , ഏകദേശം 303 ബില്യൺ ബാരൽ. അതുകൊണ്ടാണ് വെനിസ്വേലയുടെ എണ്ണസമ്പത്താണ് ട്രംപിന്റെ യഥാർത്ഥ ലക്ഷ്യമെന്ന ആരോപണം ശക്തമാകുന്നത്.
2000 -ത്തോടെ തന്നെ വെനിസ്വേലയിലെ എണ്ണ ഉത്പാദനം ഇടിയാൻ തുടങ്ങി. അതിന് കാരണം ഹ്യൂഗോ ഷാവേസും മഡുറോയും ദേശീയ എണ്ണ കമ്പനിയിൽ പിടിമുറുക്കിയതാണെന്നാണ് റിപ്പോർട്ട്. അമേരിക്കൻ എണ്ണകമ്പനിയായ ഷെവറോൺ വെനിസ്വേലയിലുണ്ടെങ്കിലും, അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ കാരണം അതിന്റെ പ്രവർത്തനം വളരെ പരിമിതമാണ്. ഈ ഉപരോധങ്ങൾ ആദ്യം ഏർപ്പെടുത്തിയത് ഒബാമ ഭരണകൂടമാണ്. വെനിസ്വേലയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അത്.
എന്നാൽ, വെനസ്വേലയുടെ ഭരണം ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് തിരുത്തുമായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ രംഗത്തുവന്നിട്ടുണ്ട്. വെനസ്വേലയുടെ ദൈനംദിന ഭരണം ഏറ്റെടുക്കുന്നതിന് യുഎസിന് പദ്ധതിയില്ലെന്നാണ് റൂബിയോ വ്യക്തമാക്കിയത്.
യോഗ്യനായ ഒരു നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ വെനസ്വേലയയുടെ ഭരണം ഏറ്റെടുക്കുമെന്ന തരത്തിലായിരുന്നു പത്രസമ്മേളനത്തിൽ ട്രംപിൻ്റെ പ്രസ്താവന.
എന്നാൽ, പ്രസിഡന്റ് നിലവിലുള്ള ഉപരോധങ്ങൾ നടപ്പിലാക്കുന്നത് തുടരുമെന്ന് പറയുകയായിരുന്നു യഥാർഥത്തിൽ ചെയ്തത് എന്നാണ് ട്രംപിന്റെ വാക്കുകളെ വ്യഖ്യാനിച്ചുകൊണ്ട് റൂബിയോ വ്യക്തമാക്കിയത്.










