കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫ് മേഖലയിൽ നിയമവിരുദ്ധമായി വിദേശമദ്യം വിൽക്കാൻ ശ്രമിച്ച രണ്ട് ആഫ്രിക്കൻ പ്രവാസികളെ സാൽമി പൊലീസ് സ്റ്റേഷനിലെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 48 കുപ്പി വിദേശമദ്യവും പിടിച്ചെടുത്തു. ഇരുവരെയും തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മംഗഫ് മേഖലയിൽ വിദേശമദ്യ കള്ളക്കടത്തും വിൽപ്പനയും നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉപഭോക്താവെന്ന വ്യാജേന പ്രതികളിലൊരാളുമായി ബന്ധപ്പെടുകയും ഒരു കുപ്പി വിദേശമദ്യത്തിന് 100 കുവൈത്ത് ദിനാർ വില നിശ്ചയിക്കുകയും ചെയ്തു.
മംഗഫിലെ ഒരു പ്രമുഖ മാർക്കറ്റിന് സമീപം മദ്യം കൈമാറാൻ ധാരണയായതിനെ തുടർന്ന് നിശ്ചയിച്ച സ്ഥലത്തെത്തിയ പ്രതി മദ്യം കൈമാറി പണം വാങ്ങുന്നതിനിടെ ഒളിഞ്ഞുനിന്നിരുന്ന പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ താമസസ്ഥലത്ത് കൂടുതൽ മദ്യശേഖരം സൂക്ഷിച്ചിട്ടുണ്ടെന്നും മറ്റൊരു ആഫ്രിക്കൻ സ്വദേശി കൂടി ഇതിൽ പങ്കാളിയാണെന്നും പ്രതി വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ രണ്ടാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്തു.
റെയ്ഡിനിടെ 48 കുപ്പി വിദേശമദ്യവും ഒഴിഞ്ഞ കാർട്ടണുകളും പിടിച്ചെടുത്തു. ഇരുവരും കുറ്റം സമ്മതിച്ചതായും ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.






