കാഠ്മണ്ഡു: എവറസ്റ്റ് കീഴടക്കിയതിന് പിന്നാലെ മടങ്ങുന്നതിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരിച്ചു. അരുൺ കുമാർ തിവാരി, സന്ദീപ് ആരെ എന്നിവരാണ് മരിച്ചത് എന്ന് നേപ്പാൾ അധികൃതർ അറിയിച്ചു.
കൊടുമുടിയിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ ഇരുവർക്കും കടുത്ത ക്ഷീണം അനുഭവപ്പെട്ടതായും, ഗൈഡുകൾ രക്ഷാപ്രവർത്തനത്തിന് പരമാവധി ശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ലെന്നും എക്‌സ്‌പെഡിഷൻ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് നേപ്പാളിന്റെ സെക്രട്ടറി ജനറൽ ഋഷി ഭണ്ഡാരി വ്യക്തമാക്കി.
സന്ദീപ് ബുധനാഴ്ചയും അരുൺ കുമാർ തിവാരി വ്യാഴാഴ്ച വൈകിട്ട് ഏകദേശം 5.30 ഓടെയുമാണ് എവറസ്റ്റ് കൊടുമുടി കീഴടക്കിയത്. സന്ദീപ് വ്യാഴാഴ്ച തന്നെ മരണപ്പെട്ടതായാണ് റിപ്പോർട്ട്. തിവാരിയുടെ മരണസമയം സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല.
മൊത്തം 274 പർവതാരോഹകർ ബുധനാഴ്ച 8,848.86 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടി കീഴടക്കിയ സംഘത്തിലായിരുന്നു സന്ദീപ് ഉൾപ്പെട്ടിരുന്നത്. അദ്ദേഹത്തിനൊപ്പം തുളസി റെഡ്ഡി പാൽപുനൂരി, അജയ് പാൽ സിംഗ് ധാലിവാൾ എന്നീ രണ്ട് ഇന്ത്യൻ പർവതാരോഹകരും സംഘത്തിലുണ്ടായിരുന്നു.






