കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന ആലപ്പുഴയുടെ ഭാഗമായ കായംകുളം മണ്ഡലത്തിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു ട്വിസ്റ്റുണ്ടാകുമെന്ന് സൂചന. നിലവിൽ സ്ഥലം എംഎൽഎയും സിപിഎം വനിതാ നേതാവുമായ യു പ്രതിഭ കുറച്ചുനാളുകളായി സിപിഎമ്മുമായി അകൽച്ചയിലാണ്. പ്രാദേശിക നേതൃത്വവുമായി നിരവധി തവണ എംഎൽഎ കൊമ്പ് കോർത്തിട്ടുണ്ട്. തുടർച്ചയായി രണ്ടാം തവണയും വിജയിച്ച പ്രതിഭയെ അടുത്ത തവണ പരിഗണിക്കാൻ സാധ്യതകൾ കുറവാണ്. അതുകൊണ്ടുതന്നെ നിർണായകമായ ഒരു തീരുമാനത്തിലേക്ക് അവർ കടന്നേക്കും എന്ന സൂചനയാണ് ലഭിക്കുന്നത്. മണ്ഡലത്തിൽ കഴിഞ്ഞതവണ കോൺഗ്രസ് സ്ഥാനാർത്ഥി അരിത ബാബു പരാജയപ്പെട്ടത് നിശ്ചിത വോട്ടുകൾക്കായിരുന്നു. അതായത് എൽഡിഎഫിനോളം ഇല്ലെങ്കിലും കൃത്യമായ സംഘടനാ സംവിധാനവും ശക്തിയും കായംകുളത്ത് കോൺഗ്രസിനുണ്ട്. നിലവിൽ മുസ്ലിം ലീഗും മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. സിപിഎം വിട്ട് കോൺഗ്രസിലേക്ക് എത്തി വീണ്ടും മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുന്നതിനെപ്പറ്റിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഒരു ഘട്ടത്തിൽ പ്രാദേശിക നേതൃത്വം പ്രതിഭയ്ക്കെതിരെ 2018ൽ അച്ചടക്ക നടപടി പോലും സ്വീകരിച്ചിരുന്നു. തകഴി ഏരിയാ കമ്മിറ്റിയാണ് ഘടകത്തില്‍ നിന്നും പ്രതിഭ ഹരിയെ നീക്കണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. തുടര്‍ച്ചയായി ഏരിയാ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാത്തതും പാര്‍ട്ടി പരിപാടികളില്‍ നിന്ന് പ്രതിഭ വിട്ടുനില്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു നടപടി. സിപിഎമ്മിനെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ പിന്തുണച്ച് പ്രതിഭ രംഗത്തുവന്നതും പാർട്ടിക്കുള്ളിൽ വലിയ വിമർശനത്തിന് ഇടവരുത്തി. അന്‍വറിന്റെ നിരീക്ഷണങ്ങള്‍ കൃത്യമാണ്. ഒരു വ്യക്തി സര്‍വീസില്‍ ഇരിക്കുന്ന കാലത്ത് ചെയ്യാന്‍ പാടില്ലാത്തത് ചെയ്യുന്നെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നായിരുന്നു എംഎൽഎ പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയതിന് പിന്നാലെയും പിവി അന്‍വറിനുള്ള പിന്തുണ ആവര്‍ത്തിച്ച് പ്രതിഭ ഇക്കാര്യം പറഞ്ഞത്. സിപിഎം അന്‍വറിനെ തള്ളിയിട്ടില്ലെന്നും പിന്തുണ മാറ്റേണ്ട ആവശ്യമില്ലെന്നും പ്രതിഭ അന്ന് ആവർത്തിച്ചിരുന്നു. ആജീവനാന്ത പിന്തുണയാണ് അന്‍വറിന് നല്‍കിയതെന്നും അദ്ദേഹം ഉയർത്തിയ വിഷയത്തില്‍ ആദ്യം മുതല്‍ പിന്തുണക്കുന്നുണ്ടെന്നും പിന്തുണ ഒരു നിമിഷത്തേക്ക് മാത്രമല്ല പ്രഖ്യാപിക്കുന്നതെന്നും പ്രതിഭ തുറന്നടിച്ചിരുന്നു. ശരിയായ കാര്യത്തിന് നല്‍കുന്ന പിന്തുണ ആജീവനാന്തമാണെന്നും അവരുടെ വാദം അൻവറിന്റെ വഴിയെ നടക്കുന്നതിനുള്ള തുടക്കം ആണെന്ന തരത്തിലുള്ള ചർച്ചകളാണ് സിപിഎമ്മിൽ ഉണ്ടായത്. ഇനിയുള്ളവരും സത്യം വിളിച്ചു പറയാന്‍ ധൈര്യത്തോടെ മുന്നോട്ടുവരണമെന്നും അൻവറിനെ പിന്തുണച്ചുകൊണ്ട് പ്രതിഭ അന്ന് പറഞ്ഞിരുന്നു.
ഏറ്റവും ഒടുവിൽ സിപിഎമ്മിനെതിരെ സത്യം വിളിച്ചുപറഞ്ഞു പുതുവഴി തേടുകയാണ് പ്രതിഭയെന്ന കിംവദത്തി കായംകുളത്തെ ചൂടൻ ചർച്ചയാണ്. കോൺഗ്രസ് നേതൃത്വം വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിലും മണ്ഡലത്തിൽ മത്സരിക്കുവാൻ തയ്യാറെടുക്കുന്ന നേതാക്കൾ അപകടത്തെ മനസ്സിലാക്കി വേണ്ട പോലെ കരുക്കൾ നീക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞതവണ മത്സരിച്ച അരിതാ ബാബു നിലവിൽ യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്. മണ്ഡലത്തിൽ വളരെയധികം സജീവമായ അരിത കെ സി വേണുഗോപാൽ പക്ഷമാണ്. അരിതയ്ക്ക് വലിയ സ്വീകാര്യത കഴിഞ്ഞതവണ ലഭിച്ചിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിനെതിരായ ജനവികാരം ആളിക്കത്തിക്കുവാൻ കൂടി കഴിഞ്ഞാൽ അരിത അനായാസം വിജയിക്കുമെന്ന് കോൺഗ്രസ് കരുതുന്നു. അരിതയ്ക്ക് പുറമെ പരിഗണിക്കപ്പെടുന്ന മറ്റു പേരുകളും ഉണ്ട്. കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ സംസ്ഥാന രക്ഷാധികാരി സുൽഫിക്കർ മയൂരിയും കായംകുളം മണ്ഡലത്തിൽ സജീവമാണ്. അത്തരത്തിൽ പല പേരുകൾ ഉള്ളപ്പോൾ ഇടതുപാളയത്തിൽ നിന്നും ഒരാളെ മത്സരിപ്പിച്ചാൽ പ്രവർത്തകർ ഏതുതരത്തിൽ അതിനെ നോക്കിക്കാണുമെന്നതും കോൺഗ്രസിനുള്ളിൽ ആശങ്കയാകും. സ്ഥാനാർത്ഥിത്വത്തെ ഏറെ ജാഗ്രതയോടെ മാത്രമാകും കോൺഗ്രസ് സമീപിക്കുക. പ്രതിഭ വന്നാൽ അതിനെ സുവർണ്ണ അവസരമായി കോൺഗ്രസ് കാണുക തന്നെ ചെയ്യും. ചെറുപ്പവും സ്ത്രീത്വവും സ്വീകാര്യതയുമെല്ലാം പ്രതിഭയെ കോൺഗ്രസിനൊപ്പം നിർത്തുന്നതിനുള്ള കാരണങ്ങളായി മാറും. അപ്പോഴും കോൺഗ്രസ് നേരിടുന്ന വെല്ലുവിളി എതിർ സ്വരങ്ങളെ എങ്ങനെ അതിജീവിക്കും എന്നതാകും.


