മോസ്കോ: യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണ ഭീഷണിയെ തുടർന്ന് മോസ്‌കോയിലെ നാല് വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് മോസ്‌കോ മേയർ സെർജി സോബിയാനിൻ അറിയിച്ചു.
ടെലഗ്രാമിലൂടെ നടത്തിയ പ്രസ്താവനയിൽ, മോസ്‌കോ ലക്ഷ്യമാക്കി എത്തിയ 59 ഡ്രോണുകൾ റഷ്യൻ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായി അദ്ദേഹം വ്യക്തമാക്കി. ഡസൻ കണക്കിന് ഡ്രോണുകൾ വിജയകരമായി തടഞ്ഞതായും റഷ്യൻ അധികൃതർ അറിയിച്ചു.
അതേസമയം, യുക്രൈനിലെ തെക്കൻ തുറമുഖ നഗരമായ ഒഡേസയിൽ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് ആക്രമണം നടന്നതെന്ന് മേഖലാ ഗവർണർ ഒലെഹ് കിപ്പർ അറിയിച്ചു.
ഒഡേസയിലെ ഒരു കാർഷിക കേന്ദ്രത്തിന് നേരെയാണ് ഇസ്‌കന്ദർ ബാലിസ്റ്റിക് മിസൈൽ പതിച്ചത്. ആക്രമണത്തെ തുടർന്ന് നിരവധി വാഹനങ്ങൾക്കും ഇന്ധന സംഭരണ ടാങ്കുകൾക്കും തീപിടിച്ചു. തീ അണയ്ക്കുന്നതിനും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി അടിയന്തര രക്ഷാസേനയെ സ്ഥലത്ത് വിന്യസിച്ചതായി യുക്രൈൻ അധികൃതർ അറിയിച്ചു.
റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിനിടെ ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങൾ.




