ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി മധ്യസ്ഥ ശ്രമങ്ങളിൽ പങ്കെടുത്ത് ശ്രദ്ധ നേടാൻ ശ്രമിച്ചിരുന്ന പാകിസ്താന്റെ സാമ്പത്തിക പ്രതിസന്ധി വീണ്ടും ചർച്ചയായിരിക്കുകയാണ്. ഇസ്ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന യുഎസ്–ഇറാൻ സമാധാന ചർച്ചയ്ക്ക് ശേഷം, ഹോട്ടൽ ബിൽ അടയ്ക്കാൻ പോലും സർക്കാർ ഇടപെടൽ ഉണ്ടായില്ലെന്ന റിപ്പോർട്ടുകളാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിടുന്നത്.
ഇസ്ലാമാബാദിലെ സെറീന ഹോട്ടലിൽ നടന്ന ഉയർന്നതല ചർച്ചയ്ക്കിടെയാണ് ഇറാൻ, യുഎസ് പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടന്നത്. അതീവ സുരക്ഷാ ക്രമീകരണങ്ങളോടെ നടന്ന ഈ യോഗത്തിന് ശേഷം ഹോട്ടൽ ചെലവ് സർക്കാർ വഹിക്കേണ്ടതായിരുന്നുവെങ്കിലും അത് പാലിക്കപ്പെടാത്തത് സ്ഥിതിഗതികൾ വഷളാക്കിയെന്നാണ് റിപ്പോർട്ട്.
ഹോട്ടൽ മാനേജ്മെന്റ് ബിൽ അടയ്ക്കാൻ സർക്കാർ തലത്തിൽ സമ്മർദ്ദം ചെലുത്തേണ്ട സാഹചര്യമുണ്ടായതായും ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു. ഈ സംഭവം പാകിസ്താന്റെ സാമ്പത്തിക അവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണെന്നാണ് വിലയിരുത്തൽ.
ഏപ്രിൽ 10 മുതൽ 12 വരെ നടന്ന ഈ ചർച്ചകൾ അതീവ രഹസ്യപരമായ സാഹചര്യത്തിലായിരുന്നു. എന്നാൽ കരാർ വിഷയങ്ങളിൽ സമവായം ഉണ്ടാകാത്തതിനെ തുടർന്ന് ആദ്യഘട്ട ചർച്ചകൾ ഫലം കാണാതെ അവസാനിച്ചു. രണ്ടാംഘട്ട ചർച്ചകൾ അടുത്ത വ്യാഴാഴ്ച നടക്കുമെന്നാണ് വിവരം.




